waqf-kannur

TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം. ഭൂമിയുടെ ഉടമസ്ഥാവകാശം നരിക്കോട്ട് ഇല്ലത്തിന് ആണെന്നുകാണിച്ച്, ഹൈക്കോടതിയില്‍ കോളജ് മാനേജ്മെന്‍റ് തെറ്റായ രേഖ നല്‍കിയെന്നും, വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും വഖഫ് സംരക്ഷണ സമിതി ആരോപിച്ചു. എന്നാല്‍, വാദം പൂര്‍ണമായും തള്ളിയ കോളജ്, തണ്ടപ്പേര്‍ മാറ്റാന്‍ മാത്രമാണ് കോടതിയില്‍ പോയതെന്ന് വിശദീകരിച്ചു. വിവാദമായതോടെ വിഷയം സിപിഎമ്മും ഏറ്റുപിടിച്ചു.

സര്‍ സയ്യിദ് കോളജ് മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ജില്ലാ മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷനെതിരെയാണ് ആരോപണം. 1967 ല്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നാല് വര്‍ഷം മുമ്പുവരെ കരമടച്ചവരാണ് കോളജെന്നും ഇപ്പോള്‍ തണ്ടപ്പേര്‍ മാറ്റണമെന്ന് പറയുന്നത് ഭൂമി തട്ടിയെടുക്കാനാണെന്നും വഖഫ് സംരക്ഷണ സമിതി ആരോപിച്ചു.

 

കാലങ്ങളായി കോളജ് നികുതിയടക്കുന്നത് തളിപ്പറമ്പ് മുസ്ലിം ജമാഅത്തിന്‍റെ പേരിലായതിനാല്‍ ഇനിമുതല്‍ കോളജിന്‍റെ ഉടമസ്ഥത വഹിക്കുന്ന മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍റെ പേരില്‍ അടക്കാനാണ് തണ്ടപ്പേര്‍ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് മറുവാദം. ഭൂമി ജമാഅത്തിന്‍റേതു തന്നെയാണെന്നും വഖഫ് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്നേയില്ലെന്നും കോളജ് മാനേജ്മെന്‍റ്. മുസ്ലിം ലീഗ് നേതാക്കള്‍ ഭരിക്കുന്ന കോളജ്, ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഖാസിയായ പള്ളിയുടെ ഭൂമി തട്ടിയെടുക്കാന്‍ നോക്കുകയാണെന്ന് പറഞ്ഞ് വിഷയം സിപിഎമ്മും ഏറ്റുപിടിച്ചു.

പള്ളിയും സര്‍ സയ്യിദ് കോളജും മുസ്ലിം ലീഗ് അനുഭാവികളുടേതാണ്. ഇവര്‍ക്കിടയിലുണ്ടായ ഗ്രൂപ്പ് തര്‍ക്കമാണ് ഭൂമിപ്രശ്നത്തിലേക്കെത്തിച്ചതെന്നാണ് വിവരം.

ENGLISH SUMMARY:

A controversy has erupted over Waqf land allotted for a song at Sir Syed College, Thaliparamba, Kannur. The Waqf Protection Committee alleged that the college management submitted false documents in the High Court and attempted to usurp the land, which allegedly belongs to the Narikkott Illam. The college denied the allegations, stating they only approached the court for a name correction. The CPM has now taken up the issue as the dispute intensifies.