ക്യാൻസർ ശരീരത്തെ തളർത്തിയപ്പോൾ ഇരുചക്രങ്ങളാൽ മനസ്സിനെ ശക്തമാക്കിയ ഗോഡ്‌ലിയെ പരിചയപ്പെടാം. ക്യാൻസറിനെ മുട്ടുമടക്കിച്ച ഗോഡ്ലി മാത്യു സൈക്ലിങ് താരമാണ്. സൈക്ലിങ്ങിലൂടെ പരമാവധി ആളുകൾക്ക് പ്രചോദനമാകാനാണ് ഗോഡ്ലിയുടെ ലക്ഷ്യം.
നിറയെ സ്വപ്നങ്ങളുമായി വിദേശത്തേക്ക് പറക്കാനിരിക്കെ 2021ലാണ് ഗോഡ്ലിയെ ബ്ലാഡർ ക്യാൻസർ പിടികൂടിയത്. പ്ലസ്ടു മുതൽ മുറുകെ പിടിച്ചിരുന്ന സൈക്ലിംഗ് എന്ന പാഷൻ ഇനി കൂടെയുണ്ടാകില്ലെന്ന വിഷമം. ഇതിനിടെ ഗോഡ്ലിയുടെ അച്ഛന് ഹൃദ്രോഗവും പിടിപെട്ടു.
മനസ്സിനെ ശക്തമാക്കാൻ സൈക്ലിങ് തുടരാമെന്ന ഡോക്ടർമാരുടെ വാക്കുകൾ ഗോഡ്‌ലിക്ക് ഊർജമായി. ക്യാൻസറിന് പിന്നിൽ നിൽക്കാതെ ഗോഡ്ലി ജീവിതത്തിൻ്റെ മുന്നിൽ സൈക്കിൾ ചവിട്ടി.
തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐടി സർവീസ് ആൻഡ് ടെക്നോളജീസ് മാനേജരാണ് ഗോഡ്ലി. നീണ്ട കീമോയും നിയോ ബ്ലാഡർ ചികിത്സയും ഗോഡ്ലിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. അഞ്ചു വർഷങ്ങൾക്കിപ്പുറം രോഗത്തിൻ്റെ ഓർമ്മകളെ പിന്നിലാക്കി ഗോഡ്ലി മുന്നോട്ടു കുതിക്കുകയാണ്. പ്രതീക്ഷയുടെ പ്രകാശമായി.