Image: ANI, Enhanced
ഹൈദരാബാദിലെ സൈനിക കേന്ദ്രത്തില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും മോഷ്ടിച്ച മുന്‍ ഹവില്‍ദാര്‍ പിടിയിലായി. സെക്കന്ദരാബാദ് കന്റോൺമെന്റിലെ മദ്രാസ് റെജിമെന്റിന്റെ 20-ാം ബറ്റാലിയൻ കോട്ടേ, മാഗസിൻ റൂമുകളിൽ നിന്നാണ് ആയുധങ്ങളും വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടത്. കേസിൽ മുൻ ഹവിൽദാർ ഉപ്പുതൊല്ല മല്ലേഷ് (37)ആണ് പിടിയിലായത്. 2010ൽ സൈന്യത്തിൽ ചേർന്ന ഇയാൾ 2026 ജൂൺ 30-നാണ് വിരമിച്ചത്.
Also Read: ആഞ്ഞൊരു പുകയെടുത്താല്‍ ഇഹലോകം കാണും! ബാബാ രാംദേവിന്റെ 'ആയുർവേദ ഹുക്ക' വൈറലാകുന്നു
നേരത്തേയുള്ള വിരമിക്കലിലുണ്ടായ നിരാശയെത്തുടര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 4 എകെ-203 റൈഫിളുകളും ഒരു ഇൻസാസ് (INSAS) റൈഫിളും ഏഴ് പിസ്റ്റളുകളും പാസീവ് നൈറ്റ് വിഷൻ ബിനോക്കുലറും 1,900ത്തോളം വെടിയുണ്ടകളും മാഗസിനുകളുമാണ് മോഷ്ടിക്കപ്പെട്ടത്.
Also Read: 'എല്ലാം മനസിലായി, റിനി ആരെയും മനഃപൂർവം കുടുക്കിയതല്ല'; സത്യം മനസിലാക്കിയെന്ന് രാഹുൽ ഈശ്വർ
ഓഗസ്റ്റിലാണ് മോഷണം നടന്നത്. 30, 31 തീയതികളിലായി രാത്രിയിലാണ് മല്ലേഷ് മോഷണം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മോഷ്ടിച്ച ശേഷം കാറില്‍ അച്ചംപേട്ട ഭാഗത്തേക്ക് കടന്നു. ടോൾ പ്ലാസകളും പൊലീസിന്റെ പരിശോധനകളും ഒഴിവാക്കാൻ പ്രധാന റോഡുകൾ ഒഴിവാക്കിയായിരുന്നു ഇയാളുടെ സഞ്ചാരം. യാത്രയിലുടനീളം താൻ സാധാരണ ആവശ്യങ്ങൾക്കായി സഞ്ചരിക്കുകയാണെന്ന് വരുത്തിത്തീർക്കാനും സംശയം തോന്നാതിരിക്കാനുമായി കാറിൽ യാത്രക്കാരെ കയറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സാഗർ റിങ് റോഡിൽ നിന്ന് നാല് യാത്രക്കാരെ കയറ്റി ദേവരകൊണ്ടയിൽ ഇറക്കി പണം വാങ്ങി. തുടർന്ന് ഡിണ്ടിയിൽ നിന്ന് രണ്ട് പേരെക്കൂടി കയറ്റി. ഓഗസ്റ്റ് 31 ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ഇയാൾ അച്ചംപേട്ടയിലെത്തിയത്. പൊലീസിനു തനിക്കെതിരെ സംശയമുണ്ടെന്ന് മനസിലാക്കിയ മല്ലേഷ് സെപ്റ്റംബർ 6ന് ആയുധശേഖരം മറ്റൊരിടത്തേക്ക് മാറ്റി.
തുടർന്ന് സെപ്റ്റംബർ 10ന് പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണം പോയ എല്ലാ ആയുധങ്ങളും വെടിയുണ്ടകളും ഹൈദരാബാദ് ടാസ്ക് ഫോഴ്സ് സംഘം കണ്ടെടുത്തു. മോഷണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.