AI Generated Image
ജോലിക്കുപോയ 21കാരി വീട്ടിലേക്ക് തിരിച്ചെത്തിയത് ഒരു യുവാവിനൊപ്പമെന്ന കാരണത്താല്‍ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ വിജയ്പുരയ്ക്കടുത്തുള്ള മാളില്‍ മാനേജരായി ജോലി ചെയ്യുന്ന നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര സ്വദേശിയാണ് നന്ദിനി.
യുവതി അന്യസംസ്ഥാനത്തു ജോലിക്കുപോയി തിരിച്ചെത്തിയപ്പോള്‍ ഒപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. മാത്രമല്ല തലമുടിയുടെ നീളം വെട്ടിക്കുറച്ചതിലും വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. വീട്ടിലേക്ക് കൊണ്ടുവന്നത് ഒപ്പം ജോലി ചെയ്യുന്ന യുവാവിനെയായിരുന്നു. തനിക്ക് സഹോദരതുല്യനാണെന്നും രക്ഷാബന്ധന്‍ ആഘോഷത്തിനാണ് യുവാവിനെ കൂടെ കൊണ്ടുവന്നതെന്നും യുവതി വീട്ടുകാരെ അറിയിച്ചിരുന്നു.
Also Read: ബിരിയാണിയുടെ പേരില്‍ വഴക്ക്, 4മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി അധ്യാപിക
എന്നാല്‍ യുവതിയുടെ വിശദീകരണത്തിലൊന്നും തൃപ്തരാകാത്ത അച്ഛന്‍ ഭഗ്‌വന്‍ സിങ് യാദവും, അമ്മാവന്‍ സന്തോഷ് സിങ് യാദവും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ അമ്മയേയും സഹോദരിയേയും മറ്റൊരു മുറിയിലിട്ട് പൂട്ടിയ ശേഷമായിരുന്നു സംഭവം. കഴിഞ്ഞയാഴ്ചയാണ് രാഖി ബന്ധന്‍ ആഘോഷത്തിനായി യുവതി കൂടെ ജോലി ചെയ്യുന്ന യുവാവുമായി വീട്ടിലെത്തിയതെന്ന് പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കുന്നു. ബിരുദാനന്തര ബിരുദം നേടിയ നന്ദിനി പുറത്ത് പോയി ജോലി ചെയ്യുന്നതുപോലും പിതാവും അമ്മാവനും എതിര്‍ത്തിരുന്നു.
എന്നാല്‍ അമ്മയുടെ പിന്തുണയോട് കൂടിയാണ് നന്ദിനി കര്‍ണാടകയിലേക്ക് ജോലിക്കു പോയിരുന്നതെന്നും പൊലീസ് പറയുന്നു. നന്ദിനിക്കൊപ്പം പുറത്തേക്ക് പോകാന്‍ ശ്രമിച്ച ഇളയ സഹോദരിയെ പിതാവ് മര്‍ദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ നന്ദിനിയുടെ തലപിടിച്ച് വീടിന്റെ ചുമരില്‍ പലതവണ ആഞ്ഞിടിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രതികള്‍ നന്ദിനിയുടെ സുഹൃത്തിനേയും ആക്രമിച്ചു. എന്നാല്‍ ഇയാള്‍ ഒരു വിധത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തും മുന്‍പേ പ്രതികള്‍ കടന്നുകളയുകയായിരുന്നു. പിതാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.