പ്രതീകാത്മക ചിത്രം
അരുണാചൽ പ്രദേശിലെ വിവിധ ഭാഗങ്ങളിൽനിന്ന് കുട്ടികളെ വിലയ്ക്ക് വാങ്ങി ലാഭത്തിൽ വിറ്റ സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. കുട്ടിക്കടത്തിലെ ഇടനിലക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരാണ് പിടിയിലായത്. 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ശിശുക്ഷേമ സമിതിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മെച്ചുക, ആലോ, പസിഘട്ട്, നഹർലഗുൻ, ഇറ്റാനഗർ, ലോങ്ഡിങ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കുട്ടികൾ. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളെ കണ്ടെത്തിയ ശേഷം, ഇവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കാമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ് ഇവരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നായി കൂട്ടിക്കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. മൂന്ന് വയസുമുതൽ എട്ടുവയസുവരെ പ്രായമുള്ളവരാണ് പൊലീസ് രക്ഷിച്ച കുട്ടികളുടെ കൂട്ടത്തിലുള്ളത്.
10,000 രൂപ മുതൽ 50,000 രൂപ വരെയാണ് കുട്ടികൾക്ക് പകരമായി മാതാപിതാക്കൾക്ക് കൈമാറിയതെന്നാണ് വിവരം. ഇവരെ വീടുകളിൽ സഹായികളായും ഹോട്ടലുകളിൽ ജോലിക്കായും നിർത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളുടെ മൊഴികൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കുട്ടിക്കടത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.