Image: X, @ndtv
ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യ ആന്തരാവയവങ്ങള്‍ പുറത്തെടുത്തു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ആണ് സംഭവം. പേഹോവ റോഡിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന സിതാപൂർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പരിഭ്രാന്തയായി കെട്ടിടത്തിന്റെ ടെറസിൽ നിന്ന് താഴേക്ക് ചാടിയ ഭാര്യ വിമല ദേവി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: കുളിമുറിയിൽ നിന്ന് ഭർത്താവിനെ വലിച്ചിറക്കി; നടിയുടെ കരണത്തടിച്ച് ഭാര്യ
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ദമ്പതികൾ തമ്മിൽ വീട്ടിനുള്ളിൽ വെച്ച് കടുത്ത വഴക്കുണ്ടായിരുന്നുവെന്ന് വീട്ടുടമ റിങ്കു പറയുന്നു. ബഹളം കേട്ടാണ് റിങ്കു ടെറസിലേക്ക് ഓടിയെത്തിയയത്. ചോരയിൽ കുളിച്ചു കിടക്കുന്ന രാജേഷിനെയും, പുറത്തുവന്ന ആന്തരികാവയവങ്ങൾ ഒരു ബാഗിലേക്ക് മാറ്റാൻ ശ്രമിക്കുന്ന വിമലയെയുമാണ് വീട്ടുടമ കണ്ടത്. പരിഭ്രാന്തയായി ആന്തരികാവയവങ്ങള്‍ ബാഗിലേക്ക് മാറ്റുന്നതിനിടെ വീട്ടുടമയെ കൂടി കണ്ടതോട വിമല ദേവി ടെറസില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രാജേഷിന്റെ വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 35 സെന്റീമീറ്ററോളം ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
Also Read: 'ഇഎംഐ തര്‍ക്കമല്ല മരണകാരണം'; 3 പേരുടെ ജീവനെടുത്ത അപകടത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
അതേസമയം കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. സംഭവസ്ഥലത്തു നിന്നും മൂന്ന് തരത്തിലുള്ള കത്തികളും പൊലീസ് കണ്ടെടുത്തു. വിമല ചില പരമ്പരാഗത ചികിത്സകളും ആഭിചാരക്രിയകളും നടത്തി വന്നിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ചികിത്സയിൽ കഴിയുന്ന വിമലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.