എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് ഇന്ന് മുതല്‍ നിർബന്ധിത ലഹരി പരിശോധന. ഫുക്കറ്റ് – ഡല്‍ഹി വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചതിന് പിന്നാലെയാണ് നടപടി. വിമാന യാത്രയ്ക്കിടെ അരമണിക്കൂറോളം ഉറങ്ങിയിരുന്നതായി ക്യാപ്റ്റന്‍ മൊഴി നല്‍കിയെന്നാണ് സൂചന. ഫുക്കറ്റ് – ഡല്‍ഹി വിമാനത്തിന്‍റെ ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചെന്ന് വ്യക്തമായതോടെയാണ് ഡിജിസിഎ നിർദേശങ്ങളേക്കാൾ കർശനമായ നടപടിയുമായി എയർ ഇന്ത്യ രംഗത്ത് വന്നത്. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ഡ്രഗ്/സബ്സ്റ്റൻസ് പരിശോധന ഏർപ്പെടുത്തി. Also Read: 'കേളികൊട്ടുയരുന്ന കേരളം'; ആനന്ദത്താല്‍ സഭയില്‍ പാട്ട് പാടി സുരേഷ് ഗോപി
ഇനി പൈലറ്റുമാർക്ക് പരിശീലന സമയത്തും വിമാന സർവീസിന് ശേഷവും നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയിലായി അയ്യായിരത്തിലേറെ പൈലറ്റുമാരുണ്ട്. ഈമാസം നാലിന് ഒഡീഷയ്ക്ക് മുകളിലെത്തിയപ്പോഴാണ് വിമാനം താഴേക്ക് പതിച്ചത്. 300 അടിയല്ല, കൂടുതല്‍ താഴ്ചയിലേക്ക് വിമാനം പതിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റവരുടെ എണ്ണത്തെക്കുറിച്ച് പൈലറ്റ് എടിസിയെ അറിയിച്ച കണക്കിലും പൊരുത്തക്കേടുകളുണ്ടെന്ന് സൂചന.
പരുക്കേറ്റ യാതക്കാര്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉറക്ക പ്രശ്നങ്ങളെ തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്നതായും യാത്രയ്ക്കിടെ അരമണിക്കൂറോളം ഉറങ്ങിയതായും ക്യാപ്റ്റന്‍ മൊഴി നല്‍കി. ആ സമയം, ഫസ്റ്റ് ഓഫിസറായ സഹപൈലറ്റ് വിമാനം നിയന്ത്രിക്കുകയും ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിവിധ സാങ്കേതിക പ്രശ്നങ്ങളില്‍ ഒന്‍പത് മുന്നറിയിപ്പാണ് വിമാനത്തിന് ലഭിച്ചത്.