പട്രോളിംഗിനായി പൊലീസിന് അനുവദിച്ച ബൈക്ക് ഉപയോഗിച്ച് തെലങ്കാനയിലെ വാറങ്കലിൽ പ്രൈവറ്റ് ടാക്സി സർവീസ്. പൊലീസിന് അനുവദിച്ച ബൈക്ക് റാപ്പിഡോ ബൈക്ക് ടാക്സി സർവീസ് എന്ന കമ്പനിയുടെ ഓൺലൈൻ ടാക്സി സർവീസിന് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. സംഭവത്തിൽ എനുമാമുല പൊലീസ് സ്റ്റേഷനിലെ എസ്ഐ സംശയനിഴലിലാണ്.
'അഭിജിത് ദീപ്‌കെ ജയിലിലാകും'; രക്ഷപെടാന്‍ പേരിന്‍റെ സ്പെല്ലിങ് മാറ്റാന്‍ ജ്യോത്സ്യന്‍റെ ഉപദേശം
വാറങ്കലിലെ അംബേദ്കർ ജംഗ്ഷനിൽ നിന്ന് സുബേദാരിയിലേക്കുള്ള യാത്രയ്ക്കായി റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത യുവാവാണ് സംഭവം കയ്യോടെ പിടികൂടിയത്. യാത്രയ്ക്കായി എത്തിയ പൊലീസ് ബൈക്ക് കണ്ട് യുവാവാണ് കാര്യം തിരക്കിയതും വീഡിയോ ചിത്രീകരിച്ചതും. TS 09 PS 2798 എന്ന ബൈക്ക് എനുമാമുല പൊലീസ് സ്റ്റേഷന് അനുവദിച്ച വാഹനമായിരുന്നു. സംശയം തോന്നി കാര്യം തിരക്കിയ യാത്രക്കാരനോട് റാപ്പിഡോ ഡ്രൈവർ നൽകിയ മറുപടിയാണ് ഞെട്ടിക്കുന്നത്.
സ്റ്റേഷനിലെ കോൺസ്റ്റബിളായ സുഹൃത്താണ് തനിക്ക് ബൈക്ക് തന്നതെന്നാണ് ഇയാൾ പറഞ്ഞത്. ഇക്കാര്യം റെക്കോർഡ് ചെയ്ത യാത്രക്കാരനാണ് വീഡിയോ പുറത്തുവിട്ടത്. ഇതോടെ പൊലീസും വിഷയത്തിൽ ഇടപെട്ടു. അടിയന്തര ആവശ്യങ്ങൾക്കും പട്രോളിംഗിനും പൊലീസിന് അനുവദിച്ച 'ബ്ലൂ കോൾട്ട്' വാഹനങ്ങളിൽപ്പെട്ടതാണ് ബൈക്ക്. വാഹനം തങ്ങൾക്ക് അനുവദിച്ചതാണെന്ന് എനുമാമുല പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സ്ഥിരീകരിച്ചു. സ്റ്റേഷനിലെ എസ്ഐ ശങ്കറാണ് വാഹനം ഉപയോഗിച്ചിരുന്നതെന്നും ഇയാൾക്കെതിരെ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും സിഐ വ്യക്തമാക്കി.