AI Generated Image
ബിഹാറില്‍ ബലാത്സംഗത്തിനിരയായ യുവതിക്ക് നേരെ ഖാപ് പഞ്ചായത്തിന്റെ ക്രൂരത. പീഡനത്തിനു കാരണം യുവതിയാണെന്ന് വിധിച്ച ഖാപ് യുവതിയെക്കൊണ്ട് തറയില്‍ നിന്നും തുപ്പല്‍ നക്കിച്ചതായും പരാതി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവതിയെ രണ്ടു തവണ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.... Also Read:സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; 5 പേർ പിടിയിൽ
ബെഗുസരായിലാണ് ഈ മനുഷ്യത്വം പേരിനുപോലുമില്ലാത്ത ക്രൂരത നടന്നത്. മൂന്നു കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി അയല്‍ക്കാരനാണ് ബലാത്സംഗം ചെയ്തത്. ജൂൺ 2-നും 4-നും ഇയാള്‍ രാത്രിനേരത്ത് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ജൂൺ നാലിന് രണ്ടാമത്തെ അതിക്രമത്തിന് ശേഷം ജനലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പഞ്ചായത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാൽ, കുറ്റം ചെയ്ത പ്രതിയെ ശിക്ഷിക്കുന്നതിന് പകരം, പീഡനത്തിനു കാരണം യുവതിയാണെന്ന് ആരോപിച്ച് പഞ്ചായത്ത് അവരെ അപമാനിക്കുകയായിരുന്നു. നിലത്തുനിന്നും തുപ്പല്‍ നക്കിയെടുക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. തമിഴ്നാട്ടില്‍ ജോലിക്കു പോയ ഭര്‍ത്താവ് തിരിച്ചുവന്നതോടെയാണ് യുവതിക്ക് പൊലീസില്‍ പരാതി നല്‍കാനുള്ള ധൈര്യമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതി നൽകിയത്. പീഡനം നടത്തിയ പ്രധാന പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ബെഗുസരായ് ഡി.എസ്.പി നിഖിൽ കുമാർ അറിയിച്ചു.
അതേസമയം തുപ്പല്‍ നക്കിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കി ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിക്കുന്നു. ബെഗുസരായ് ഡി.എസ്.പിയുടെയും പ്രാദേശിക എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യസന്ധത പരിശോധിച്ചുവരികയാണെന്നും അതിക്രമത്തിന് കൂട്ടുനിന്ന മുഴുവൻ പ്രതികളേയും പിടികൂടുമെന്നും പൊലീസ് പറയുന്നു.