ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തുന്നവരെ ഡല്‍ഹി പൊലീസ് ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തുന്നതായി പരാതി. ഫേഷ്യല്‍ റെക്കഗ്നിഷന്‍ എഐ കാമറ ഉപയോഗിച്ച് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ചിത്രമെടുത്ത് പട്ടിക തയാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസിന്‍റെ വാഹനത്തിനുള്ളില്‍ ഇതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
സമരം നടക്കുന്ന ജന്തര്‍മന്തറിലേക്ക് ആളുകളെത്താതിരിക്കാന്‍ ഇവിടെ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മെട്രോ സ്റ്റേഷനുകള്‍ പോലും അടച്ചിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്ന മെട്രോ സ്റ്റേഷനുകളുടെ എക്സിറ്റ് പോയന്‍റുകളില്‍ പൊലീസുകാര്‍ ഇരുന്ന് ഇറങ്ങിവരുന്ന യുവാക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ജാമിയ മിലിയ മെട്രോ സ്റ്റേഷനുപുറത്ത് മേശയിട്ടിരുന്ന പൊലീസുകാരെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇക്കാര്യം നിഷേധിച്ചില്ല.
മെട്രോ സ്റ്റേഷന്റെ രണ്ടാം ഗേറ്റില്‍ നിലയുറപ്പിച്ച രണ്ട് പൊലീസുകാര്‍ ഇത്തരത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികളുടെ പേരുകള്‍ എഴുതിയെടുത്തത് വിഡിയോയില്‍ കാണാം. വെള്ളപ്പേപ്പറിലാണ് പട്ടിക തയാറാക്കുന്നത്. ഇറങ്ങിവരുന്നവരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടും പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വിഡിയോ പുറത്തുവിട്ടയാള്‍ പറയുന്നു. ഈ പൊലീസുകാരുടെ യൂണിഫോമില്‍ നെയിംബാഡ്ജ് ഇല്ലായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ നിരോധനാജ്ഞ നിലവിലുണ്ടെന്നും സ്ഥലം വിട്ടുപോകണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.
മെട്രോ യാത്രക്കാരുടെ പേരുകള്‍ പോലും തടവിലാക്കേണ്ടവരുടെ ലിസ്റ്റില്‍ ചേര്‍ത്താണ് ഡല്‍ഹി പൊലീസ് ക്രിമിനല്‍ പട്ടികയുണ്ടാക്കുന്നതെന്ന ആക്ഷേപം ഉയരുകയാണ്. പ്രതിഷേധ സ്ഥലം ജാമിയ നഗറിൽ നിന്നും വളരെ ദൂരെയാണെന്നും മെട്രോ സ്റ്റേഷന് ചുറ്റുമുള്ള പ്രദേശം ശാന്തമായിരുന്നുവെന്നും ഈ വിദ്യാര്‍ഥികള്‍ വിഡിയോയില്‍ പറയുന്നു.