Left: AI Image | Right: Accused (image Credit: X)
ബെംഗളൂരുവിലെ ഹൊയ്‌സാല നഗറില്‍ വീടുകളുടെ ടെറസിൽ ഉണക്കാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നിരന്തരം രാത്രികളില്‍ കാണാതാകാന്‍ തുടങ്ങി. മാത്രമല്ല പിറ്റേന്ന് അവ തിരിച്ചെത്തുകയും ചെയ്യും. സംഭവം ഒരു ഞെട്ടലോടെയാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതിന് പിന്നിലെന്തെന്ന് കണ്ടെത്താന്‍ ഒരു ഒളിക്യാമറ ഓപ്പറേഷനും നടത്തി. ക്യാമറയില്‍ പതിഞ്ഞതാകട്ടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന അസം സ്വദേശിയായ യുവാവ്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് രാത്രി മുഴുവൻ ധരിച്ച ശേഷം, പിറ്റേന്ന് തിരികെക്കൊണ്ടുവെച്ച് പുതിയ ഒരെണ്ണം മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ വിചിത്ര രീതി. പ്രതി ഇപ്പോള്‍ ബെംഗളൂരു പൊലീസിന്റെ പിടിയിലാണ്.
സംഭവം ഇങ്ങനെ:
ഹൊയ്‌സാല നഗറിലെ രണ്ട് സ്ത്രീകളാണ് തങ്ങളുടെ തുണികൾ അലക്കി ഉണക്കാനിടുന്നതിനിടെ പ്രത്യേക മാറ്റം ശ്രദ്ധിക്കുന്നത്. രാത്രിയിൽ ഉണക്കാനിടുന്ന തങ്ങളുടെ അടിവസ്ത്രങ്ങൾ രാവിലെ അപ്രത്യക്ഷം. എന്നാൽ അതിലും വിചിത്രമായി, തലേദിവസം കാണാതായ വസ്ത്രം പിറ്റേന്ന് അതേ സ്ഥലത്ത് തന്നെ തിരികെ എത്തുകയും ചെയ്യും. അതേസമയം, അവിടെയുണ്ടായിരുന്ന മറ്റൊരു അടിവസ്ത്രം കാണാതാകും. ഈ വിചിത്ര സംഭവത്തിൽ സംശയം തോന്നിയ സ്ത്രീകൾ ടെറസിൽ ഒരു രഹസ്യ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതി പിടിയിലാകുന്നു:
അങ്ങിനെ ജൂലൈ 2-ന് പുലർച്ചെ 3 മണിയോടെ ഒരാള്‍ ടെറസിലേക്ക് അതിക്രമിച്ചു കയറുന്നത് ക്യാമറയിൽ പതിഞ്ഞു. മുൻപ് എടുത്തു കൊണ്ടുപോയ അടിവസ്ത്രം തിരികെ വെച്ച ശേഷം, മറ്റൊരെണ്ണം എടുത്ത് ഇയാൾ മടങ്ങുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. കൂടാതെ, വസ്ത്രം മോഷ്ടിക്കുന്നതിനിടയിൽ ഇയാൾ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അബ്ദുൾ ഹുസൈൻ എന്ന 23കാരന്‍ പിടിയിലായി.
പ്രതി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമായാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിക്കുകയും, പിന്നീട് അത് തിരികെ വെച്ച് പുതിയവ മോഷ്ടിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. നിലവിൽ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സമാനമായ മറ്റ് കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.