AI Generated Image
പൗരത്വം മറച്ചുവച്ച് ഇന്ത്യൻ രേഖകൾ നിയമവിരുദ്ധമായി നേടിയെടുത്ത പാക്കിസ്ഥാൻ സ്വദേശികളായ അമ്മയും മകനും അറസ്റ്റിൽ. ഫറാനാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ ഇവരുടെ കൈവശമുണ്ടായിരുന്നു.
ബാഗേപള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ യുഎഇയിൽ ജോലി ചെയ്യുന്നതിനിടെയാണ് പാക്കിസ്ഥാൻ പൗരത്വമുള്ള ഫറാ നാസിനെ വിവാഹം കഴിക്കുന്നത്. ഈ ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. ഇതിൽ ഒരു മകനായ മുഹമ്മദ് ഫർദീൻ ജനിച്ചത് പാക്കിസ്ഥാനിലാണ്. അയൂബ് ഖാനും മറ്റ് മൂന്ന് മക്കളും ഇന്ത്യൻ പൗരന്മാരാണ്. എന്നാൽ അമ്മയായ ഫറാ നാസും മകൻ ഫർദീനും പാക്കിസ്ഥാൻ പൗരന്മാരായി തുടരുകയായിരുന്നു.
രേഖകളിൽ സംശയം തോന്നിയ ചിക്കബല്ലാപ്പൂർ പൊലീസാണ് ഇരുവരെയും കസ്റ്റഡയിലെടുത്തത്. പൗരത്വം മറച്ചുവച്ചാണ് ഇവർ ഇന്ത്യൻ രേഖകൾ നേടിയതെന്ന് വ്യക്തമായതോടെ റേഷൻ കാർഡും വോട്ടർ കാർഡും റദ്ദാക്കി. ബാഗേപള്ളി തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.