Image credit:x/JainIshan

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് ഫ്ലൈറ്റിന് തീ പിടിച്ച് ആറു യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൂറിച്ചിലേക്കുള്ള വിമാനത്തിന്‍റെ എന്‍ജിനുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് തീ പിടിച്ചതെന്നാണ് സൂചന. യാത്രക്കാരെയെല്ലാം അതിവേഗം സുരക്ഷിതരായി പുറത്തെത്തിച്ചു. LX 147 എന്ന ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. 228 യാത്രക്കാരും നാല് കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ആറുപേര്‍ക്ക് പരുക്കേറ്റതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. സ്ലൈഡുകളിലൂടെ ഇറങ്ങുന്നതിനിടെയാണ് പരുക്കേറ്റതെന്നും ഇത് ഗുരുതരമല്ലെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

'പുലര്‍ച്ചെ 1.08 ന് എയര്‍ബസ് A330 ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എന്‍ജിനുകളിലൊന്ന് തകരാറിലാവുകയും തീ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ ടേക്ക്ഓഫ് ഉപേക്ഷിക്കുകയും വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരായി മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു'വെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയര്‍ലൈന്‍സ് അറിയിച്ചു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തീ പിടിത്തമുണ്ടായതും യാത്രക്കാരെ ഒഴിപ്പിച്ചതും സ്വിസ് എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാര്‍ക്ക് കോണ്‍ടാക്ട് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.അപകടത്തിന് കാരണമെന്തെന്ന് കൃത്യമായി പരിശോധിക്കുമെന്നും ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും വിമാനം പരിശോധിക്കുമെന്നും സ്വിസ് എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ENGLISH SUMMARY:

A Zurich-bound Swiss Airlines Airbus A330 (Flight LX 147) caught fire during takeoff at Delhi's IGI Airport due to a suspected engine failure. All 228 passengers, including four infants, were safely evacuated, though six individuals sustained minor injuries during the process. Swiss Airlines confirmed the incident, stating that an expert team is en route to investigate the technical cause. Alternative travel arrangements are being made for the affected passengers currently sheltered in Delhi.