തൃണമൂലിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വോട്ടിൽ വിള്ളൽ വീഴ്ത്താൻ ഹുമയൂൺ കബീറിന്റെ എയുജെപി എന്ന രാഷ്ട്രീയ പാർട്ടി. തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ രൂപീകരിച്ച ആം ജനതാ ഉന്നയൻ പാർട്ടി മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് ആശങ്ക തൃണമൂലിനുണ്ട്.
നൂറോളം സീറ്റുകളിലാണ് ഹുമയൂൺ കബീറിന്റെ ആം ജനതാ ഉന്നയൻ പാർട്ടി മത്സരിക്കുന്നത്. മുസ്‌ലിം വോട്ടുകൾ ലക്ഷ്യമിട്ടുള്ള ഈ പാർട്ടിയുടെ നേതാവ് മമതയുടെ മുൻ വിശ്വസ്തനാണ്. വിവാദ പരാമർശങ്ങളും ബാബറി മസ്ജിദ് എന്ന പേരിൽ ഒരു പള്ളിയും നിർമിക്കാൻ തുടങ്ങിയതോടെ മമത ഹുമയൂൺ കബീറിനെ പുറത്താക്കി.
ഇതോടെ, അതേ തൃണമൂലിനെ വെല്ലുവിളിച്ച് ഹുമയൂൺ കബീർ പാർട്ടി രൂപീകരിച്ച് നൂറോളം സീറ്റുകളിൽ മത്സരിക്കുന്നു. മൂർഷിദാബാദ് ജില്ലയിലെ രണ്ട് സീറ്റുകളിൽനിന്ന് ഹുമയൂൺ കബീർ ജനവിധി തേടുന്നു. വികസനം തീരെ എത്താത്ത പ്രദേശമാണ് ഇവിടെ. റെജിനഗർ, നൗദ എന്നീ മണ്ഡലങ്ങളിലാണ് മത്സരം.
പ്രചാരണത്തിന്റെ ഇടവേളയിൽ ഹുമയൂൺ കബീർ സംസാരിച്ചു. നിരവധി സീറ്റുകളിൽ വിജയിക്കുമെന്നാണ് അവകാശവാദം. 115 സീറ്റിലാണ് മൽസക്കുന്നത്, 80 വരെ സീറ്റുകളിൽ വിജയിക്കും എന്ന് ഉറപ്പുണ്ട്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, ഹുമയൂൺ കബീറിന്റെ പാർട്ടിയുമായി ആദ്യം സഖ്യം രൂപീകരിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു.