നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന് അസം കായിക മന്ത്രി. അസമിലെ കായിക യുവജനക്ഷേമ മന്ത്രിയായ നന്ദിത ഗർലോസയാണ് ഞായറഴ്ച കോൺഗ്രസിൽ ചേർന്നത്.
2021-ൽ ബിജെപി സ്ഥാനാർത്ഥിയായി ഹാഫ്‌ലോങ്ങിൽ നിന്നാണ് നന്ദിത തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അസം മന്ത്രിസഭയിൽ മന്ത്രിയായി. എന്നാൽ ഇത്തവണ 19 സിറ്റിംഗ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചു. നന്ദിതയുടെ മണ്ഡലമായ ഹാഫ്‌ലോങിൽ നിന്ന് പുതുമുഖത്തെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് നന്ദിത പാർട്ടി വിട്ടത്.
മണ്ഡലത്തിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ വലിയ പിന്തുണയുള്ള നേതാവ് നന്ദിത. ഞായറാഴ്ച പിസിസി ജനറൽ സെക്രട്ടറിയായ നിർമ്മൽ ലാങ്‌താസയുടെ സാന്നിധ്യത്തിൽ നന്ദിത അംഗത്വം സ്വീകരിച്ചു. നന്ദിതയുടെ വരവോടെ നേരത്തെ ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നിർമ്മൽ ലാങ്‌താസ, നന്ദിതയ്ക്ക് മത്സരിയ്ക്കാനായി സ്വയം സീറ്റ് വിട്ടു നൽകി. കഴിഞ്ഞ അഞ്ച് വർഷമായി ദിമ ഹസാവുവിന്‍റെ ശബ്ദമാണ് നന്ദിതതയെന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന നന്ദിതയെ കൈവിടില്ലെന്നും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് വ്യക്തമാക്കി.
ബിജെപിയുടെ സിറ്റിംഗ് മന്ത്രിയുടെ വരവ് തെരഞ്ഞെടുപ്പ് ഗോദയിലെ അവസാന നിമിഷത്തിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിന് മുൻപ് സംസ്ഥാന മുന്‍ അധ്യക്ഷനും എംപിയുമുള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു.