ഭാര്യയ്ക്ക് ഗര്‍ഭഛിദ്രം സംഭവിച്ചത് ദൈവകോപം കൊണ്ടാണെന്ന് കരുതിയ യുവാവ് അയല്‍ക്കാരുടെ തലവെട്ടി നരബലി നടത്തി. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവരെ രക്ഷിക്കാനെത്തിയ മറ്റു രണ്ടുപേരും പരുക്കേറ്റ് ചികിത്സയിലാണ്.
അറ്റാര്‍വ ഗ്രാമത്തില്‍ പുലര്‍ച്ചെ നാലുമണി കഴിഞ്ഞാണ് സംഭവം. വീട്ടിലെ പൂജയില്‍ പങ്കെടുക്കാനായി പ്രതി ഛത്രപതി സിങ് അയല്‍ക്കാരായ ഫൂൽ കുമാരി സിങ്(50), കെലാ സിങ്(65) എന്നിവരെ ക്ഷണിച്ചിരുന്നു. വീട്ടിലെത്തിയ ഇവര്‍ക്കു നേരെ മൂര്‍ച്ചയേറിയ ആയുധവുമായെത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇവരുടെ അലര്‍ച്ച കേട്ടെത്തിയ മറ്റു രണ്ടുപേരെയും ഇയാള്‍ വെട്ടി.
തനിക്കും ഭാര്യയ്ക്കും നേരെയുണ്ടായ ദൈവകോപത്തിനുള്ള പ്രതിവിധിയായാണ് ഇയാള്‍ ഫൂല്‍ കുമാരിയുടേയും കെലാ സിങ്ങിന്റേയും തലവെട്ടിയതെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ വീടിന്റെ പുറത്ത് പൂജയ്ക്കായി മണ്ണുകൊണ്ടൊരു പീഠം പണിതതായും പൊലീസ് വ്യക്തമാക്കുന്നു. തേങ്ങയും പൂജാ സാമഗ്രികളും സ്ഥലത്തു നിന്നും കണ്ടെടുത്തെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ട രണ്ടുപേരും ഛത്രപതി സിങ്ങിന്റെ അകന്ന ബന്ധുക്കള്‍ കൂടിയാണ്. പൊലീസ് കസ്റ്റഡിയിലാണ് ഇയാളിപ്പോള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഗായത്രി തിവാരി അറിയിച്ചു.