ചെന്നൈ അറുമ്പാക്കത്ത് മോഷണശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45)യാണ ്കൊല്ലപ്പെട്ടത്. ജ്യൂസ്ഷോപ്പ് നടത്തുന്ന ചെന്നൈ സ്വദേശി ശാന്തകുമാറാണ് (28) പിടിയിലായത്.
മോഷണശ്രമത്തിനിടെ യുവതിയെ കുത്തിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചാണ് അമുതയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണുകാലൊടിഞ്ഞു. ഇയാളുടെ പക്കൽ നിന്ന് പൊലീസ് സ്വർണ മോതിരവും കമ്മലും പിടിച്ചെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കടയിൽനിന്നു മടങ്ങുകയായിരുന്ന അമുതയെ ശാന്തകുമാര്‍ പിന്തുടര്‍ന്നുവന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി. മോഷണശ്രമം യുവതി ചെറുത്തതോടെ കത്തി കൊണ്ടു കുത്തി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. അമുത സ്ഥിരമായി ധരിക്കുന്ന 10 പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പിന്നീടു സമ്മതിച്ചു.
വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നടത്തി. മോഷണം മാത്രമാണോ കൊലയ്ക്കു പിന്നിലെ കാരണമെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.