tyre-scam

TOPICS COVERED

പെട്രോള്‍ പമ്പിലെ ടയര്‍പഞ്ചര്‍ തട്ടിപ്പില്‍ യുവാവിനു നഷ്ടമായത് 8000 രൂപ. പ്രണയ് കപൂര്‍ എന്ന ഗുരുഗ്രാം സ്വദേശിയാണ് തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ച് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചു. സമാനമായ സംഭവങ്ങള്‍ പലയിടത്തും നടന്നതായി സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചു. 

വണ്ടിയോടിക്കുന്നതിനിടെ ടയര്‍ പഞ്ചറാണെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ലഭിച്ചു, ഉടന്‍ തന്നെ അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് പോയി, പെട്രോള്‍ പമ്പ് ടയര്‍കട ജീവനക്കാരന്‍ വണ്ടി പരിശോധിച്ചു, ടയര്‍ പഞ്ചറാണെന്നും സ്ഥിരീകരിച്ചു. ടയര്‍ വിശദമായി പരിശോധിക്കണമെന്നും അഴിച്ചുമാറ്റണമെന്നും ജീവനക്കാരന്‍ പ്രണയിനോട് പറഞ്ഞു. ജാക്കി ഉപയോഗിച്ച് കാർ ഉയർത്തിയ ശേഷം, ജീവനക്കാരൻ കപൂറിന്റെ മുന്നിൽ വെച്ച് ടയറിൽ സോപ്പ് വെള്ളം തളിക്കുകയും ഉപരിതലത്തിൽ തേച്ചുപിടിപ്പിക്കുകയും ചെയ്തു. അതേസമയം ഇയാള്‍ ടയറിൽ നിന്ന് ഒരു സ്ക്രൂ നീക്കം ചെയ്തു, പക്ഷേ അതിനുശേഷം നാല് പഞ്ചറുകൾ കൂടി ശരിയാക്കേണ്ടതുണ്ടെന്ന് അവകാശപ്പെട്ടു. ഓരോ പഞ്ചറിനും മഷ്റൂം പാച്ച് ആവശ്യമാണെന്നും ഒരു പാച്ചിന് 300 രൂപ വീതം നാലെണ്ണത്തിന് ആകെ 1200 രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബാക്കി റിപ്പയറിങ്ങിനു സമ്മതിക്കാതെ കപൂർ ഒരു നല്ല ടയർ റിപ്പയർ കടയിൽ പോകാൻ തീരുമാനിച്ചു. അവിടെയുള്ള ടെക്നീഷ്യന്‍ ടയര്‍ പരിശോധിച്ചപ്പോള്‍ ഒരു പഞ്ചർ മാത്രമാണ് ഉള്ളതെന്നും, ബാക്കിയുള്ളവ ബിൽ വർദ്ധിപ്പിക്കുന്നതിനായി പെട്രോൾ പമ്പ് ജീവനക്കാരൻ മനഃപൂർവം ഉണ്ടാക്കിയതാകാമെന്നും പറഞ്ഞു. ടയർ പരിശോധിക്കുന്നതായി ഭാവിച്ച് വ്യാജ പഞ്ചറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മുള്ളുപോലുള്ള  ഒരു ഉപകരണവും ടെക്നീഷ്യൻ കപൂറിന് കാണിച്ചുകൊടുത്തു.

ഒടുവില്‍ പ്രണയിന് ഒരു ടയര്‍ പൂര്‍ണമായും മാറ്റിവക്കേണ്ടിവന്നു. ഇത് 8000 രൂപയുടെ ചിലവാണ് നല്‍കിയത്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ഈ വിഡിയോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവക്കണമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പ്രണയ് വ്യക്തമാക്കി. വിഡിയോക്ക് താഴെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമാനഅനുഭവങ്ങള്‍ പങ്കുവച്ചും പലരുമെത്തി. 

ENGLISH SUMMARY:

Petrol pump tire puncture scam is a rising concern among vehicle owners. This incident highlights the need for vigilance and awareness when dealing with petrol pump tire repair services.