സംസ്ഥാനത്തുടനീളം സിനിമാ ടിക്കറ്റിന് ഈടാക്കാവുന്ന തുകയില്‍ പരിധി നിശ്ചയിച്ച് കര്‍ണാടക. മള്‍ട്ടിപ്ലെക്സ് അടക്കം എല്ലാ തിയറ്ററുകളിലും 200 രൂപയാണ് നിശ്ചയിച്ച പരമാവധി ടിക്കറ്റ് നിരക്ക്. വിനോദ നികുതി അടക്കമുള്ള തുകയാണിത്. ഇതിനായി കര്‍ണാടക സിമിന (റെഗുലേഷന്‍) റൂള്‍ 2014 ഭേദഭഗതി ചെയ്തിട്ടുണ്ട്.
മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ഓരോ ഷോയുടെയും ടിക്കറ്റിന്‍റെ വില വിനോദ നികുതി ഉൾപ്പെടെ എല്ലാ ഭാഷാ ചിത്രങ്ങളുടെയും നിരക്ക് 200 രൂപയിൽ കൂടരുതെന്നാണ് നിയമം പറയുന്നത്. സംസ്ഥാനമൊട്ടാകെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാർച്ചിലെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
2017-ൽ ആദ്യമായി മുഖ്യമന്ത്രിയായ കാലത്ത് സിദ്ധരാമയ്യ മൾട്ടിപ്ലെക്‌സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലും സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ തിയറ്റര്‍ ഉടമകളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ നേരിട്ടത്. മൾട്ടിപ്ലക്‌സ് ഉടമകൾ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുകയും തിയറ്റര്‍ ഉടമകള്‍ സ്വന്തം രീതിയില്‍ നിരക്ക് ഈടാക്കുകയുമായിരുന്നു.