Siddharth Yadav ( Image Credit: x.com/Rajmachawal98) | IAF Jaguar fighter jet crash (ANI)

Siddharth Yadav ( Image Credit: x.com/Rajmachawal98) | IAF Jaguar fighter jet crash (ANI)

TOPICS COVERED

ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനാ വിമാനം തകർന്നു വീണ അപകടത്തില്‍‌, കൊല്ലപ്പെട്ട പൈലറ്റ് രക്ഷിച്ചത് സഹപൈലറ്റിനേയും ഒരുപാട് ജീവനുകളെയുമാണ്. ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർഥ് യാദവാണ് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. അപകടം മുന്നില്‍ കണ്ട നിമിഷം, ഏതെ ജനസാന്ദ്രതയുള്ള പ്രദേശത്ത് തകര്‍ന്നുവീഴേണ്ടിയിരുന്ന വിമാനത്തെ തുറസായ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നത് സിദ്ധാര്‍ഥാണ്. അവസാന നിമിഷം, ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് സഹ പൈലറ്റ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്തെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു.

ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്നു വീഴുന്നത്. അപകടത്തില്‍ പൈലറ്റ് സിദ്ധാർഥ് യാദവ് മരിക്കുകയും സഹപൈലറ്റിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിശീലന പറക്കലിനിടെ, ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൂർണമായും കത്തിയമരുകയും ചെയ്തു. റെവാരി സ്വദേശിയാണ് മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർഥ് യാദവ്. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. 

28 കാരനായ സിദ്ധാർഥ് യാദവ് അവധിക്ക് ശേഷം ഡ്യൂട്ടിയിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. പതിവ് പരീക്ഷണ പറക്കലിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റ് പരമാവധി ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശ്രമം വിഫലമാണെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭത്തില്‍ സിദ്ധാർഥ് അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. സഹ പൈലറ്റിനെ വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്യിപ്പിച്ചു. ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് വിമാനം തുറസ്സായ മറ്റൊരു സ്ഥലത്തെത്തിച്ചു. സ്വന്തം ജീവന്‍ നല്‍കിയാണ് ഒരു സാധാരണക്കാരന് പോലും അപകടം സംഭവിച്ചില്ലെന്ന് അദ്ദേഹം ഉറപ്പാക്കിയത്. അപകടത്തില്‍ പരുക്കേറ്റ സഹപൈലറ്റ് മനോജ് കുമാർ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്.

2016 ൽ എൻ‌ഡി‌എ പരീക്ഷ പാസായതിന് ശേഷമാണ് റെവാരിയിലെ ഭൽഖി-മജ്ര ഗ്രാമത്തിൽ നിന്നുള്ള സിദ്ധാർഥ് ഇന്ത്യൻ വ്യോമസേനയിലെത്തുന്നത്. രണ്ട് വർഷം മുമ്പാണ് ഫ്ലൈറ്റ് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചത്. നവംബർ 2 ന് സിദ്ധാർഥിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. ഏകമകന്‍റെ വിവാഹത്തിന് വേണ്ടി മാതാപിതാക്കളും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സിദ്ധാര്‍ഥിന്‍റെ അപ്രതീക്ഷിതമായ മരണത്തില്‍ ഞെട്ടലിലാണ് ഗ്രാമം.

വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം എൽഐസിയിൽ ജോലി ചെയ്യുന്ന സുശീൽ യാദവാണ് സിദ്ധാര്‍ഥിന്‍റെ പിതാവ്. തന്റെ മകനിലും അവന്‍ കാണിച്ച ധൈര്യത്തിലും താന്‍ അഭിമാനംകൊള്ളുന്നുവെന്ന് സുശീല്‍ പറഞ്ഞു. സിദ്ധാർഥിന്റെ മൃതദേഹം ഇന്ന് രാവിലെ റെവാരിയിൽ എത്തിക്കും. ശേഷം പൂർണ്ണ സൈനിക ബഹുമതികളോടെ അന്ത്യകർമങ്ങൾക്കായി അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

ENGLISH SUMMARY:

In the tragic air crash near Jamnagar, Gujarat, it was Flight Lieutenant Siddharth Yadav who sacrificed his own life while saving his co-pilot and many others. Despite a technical failure in the aircraft, he steered the plane away from a densely populated area and ensured it crashed in an open space. Moments before the fatal crash, he confirmed that the co-pilot had safely ejected from the aircraft.