AI Generated Image
കൂട്ട ബലാല്‍സംഘത്തിനും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനും ഇരയയായി എന്ന് ആരോപിച്ച് അലഹബാദില്‍ കോടതി കെട്ടിടത്തിന് മുകളില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി. ഗോണ്ട സ്വദേശിനിയാണ് ഇത്തരത്തില്‍ ഹൈക്കോടതിയുടെ മുകളില്‍ക്കയറി ഭീഷണി മുഴക്കിയത്. തന്റെ കയ്യിലുള്ള കുഞ്ഞിനെ താഴേക്ക് എറിയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.
പരാതിയില്‍ കേസെടുക്കണമെന്ന് പറഞ്ഞ യുവതി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് പലരും ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്തെന്നും യുവതി വെളിപ്പെടുത്തി.
മൊഴിയില്‍ നിരവധിതവണ ഇത്തരത്തില്‍ കൂട്ടബലാല്‍സംഘത്തിന് ഇരയായെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ടെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്തെല്ലാം കടുത്ത ശാരീരികവും മാനസികവുമായ വെല്ലുവിളിയാണ് താന്‍ നേരിട്ടതെന്നും യുവതി പറഞ്ഞു.
പിന്നീട് ഒരു കുഞ്ഞിന് ജന്മംനല്‍കിയെന്നും എന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല എന്നും യുവതി പറഞ്ഞു. പലരും കുറ്റക്കാരെ സംരക്ഷിക്കുകയും നിയമപരമായി മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതാങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി. കോടതിയുടെ മുകളില്‍ക്കയറി തനിക്ക് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു യുവതി.
പിന്നീട് അവര്‍ ബോധരഹിതയായി വീണു. കോടതി പരിസരത്തുണ്ടായിരുന്ന അഭിഭാഷകരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കുറ്റവാളികൾക്കെതിരെ നടപടി വേണമെന്നും അവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുവതി അധികൃതരോട് ആവശ്യപ്പെട്ടു.