പ്രണയത്തെ വീട്ടുകാര്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ച്ചാടി ജിവനൊടുക്കി പ്ലസ് ടു വിദ്യാര്‍ഥികള്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സുരേർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസും റെയില്‍വെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് രാജ്ഗഡ് സി.എച്ച്.സി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
'ഞാൻ അപ്രതീക്ഷിതമായി മരിച്ചാൽ എന്റെ സുഹൃത്തുക്കൾ ആരും വിഷമിക്കരുത്. ഞാൻ നിങ്ങൾക്ക് സൗഹൃദമാണ് വാഗ്ദാനം ചെയ്തത്, എന്റെ ജീവിതമല്ല' എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് ആണ്‍കുട്ടി തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസും വ്യക്തമാക്കി.
മരിച്ച രണ്ടു വിദ്യാര്‍ഥികളും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണ്‍കുട്ടി ഇത്തവണ 12ാം ക്ലാസ് പരീക്ഷ എഴുതിയതാണെന്നും പെണ്‍കുട്ടി 12ാം ക്ലാസിലേക്ക് പ്രവേശിച്ചിരുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ദര്‍ സ്കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്റെ മകന്‍ വീട്ടില്‍ നിന്ന് ആരോടും പറയാതെ ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു എന്നും, പ്രണയംബന്ധം തന്നെയയിരിക്കാം മരണ കാരണമെന്നും ഇതില്‍ മറ്റാരെയും സംശയിക്കുന്നില്ലെന്നും ആണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേ സമയം വ്യഴാഴ്ച രാത്രിവരെ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്നും പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് കാണാതായ വിവരം ശ്രദ്ധയില്‍പ്പെയുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവും മൊഴിനല്‍കി. മൊഴികളുടെ അടിസ്ഥാനത്തില്‍ റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)