പാലക്കാട് വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ ആറാം പ്രതി ജീവനൊടുക്കി. കിഴക്കേ അട്ടപ്പള്ളം സ്വദേശി വിനോദ് കുമാറിനെ (54) ആണ് ഇന്ന് രാവിലെ വീടിന് സമീപത്തെ വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേസിൽ നേരത്തെ മണ്ണാർക്കാട് സ്പെഷൽ കോടതി വിനോദ് കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. കേസിലെ മറ്റ് എട്ട് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബർ 17 നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു രാത്രി മരിക്കുകയും ചെയ്തു. കേസിൽ ആകെ 9 പേരാണ് അറസ്റ്റിലായിരുന്നത്. 20 പ്രതികളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, കേസിലെ എട്ട് പ്രതികളുടെ ജാമ്യം കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇവർ നിലവിൽ റിമാൻഡിലാണ്.