Image: X, @IDF
പരമോന്നത നേതാവായി ഇറാനില്‍ സ്ഥാനമേല്‍ക്കുന്നതിനും പതിറ്റാണ്ടുകള്‍ മുന്‍പ്, യുവാവായ അലി ഖമനയി അന്ന് ഇന്ത്യ സന്ദര്‍ശിച്ചു. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ 1980കളുടെ തുടക്കത്തിലായിരുന്നു അത്. അന്ന് ഖമനയി കര്‍ണാടകയിലും കശ്മീരിലുമെത്തി. എന്നാല്‍ ആ സന്ദര്‍ശനത്തിനിടെ ഖമനയി കര്‍ണാടകയിലൊരു ആശുപത്രി പണിയാന്‍ തീരുമാനിച്ചു, ആ തീരുമാനത്തിനു പിന്നില്‍ ഒരു ദുരന്തകഥയുണ്ട്.
അന്ന് റൂഹുള്ള ഖൊമേനി സർക്കാരിന്റെ നയതന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് 40കാരനായ അലി ഖമനയി ഇന്ത്യ സന്ദർശിച്ചത്. 1981 ഒക്ടോബറിൽ ഇറാൻ പ്രസിഡന്റായി അദ്ദേഹം ചുമതലയേല്‍ക്കുന്നതിനും മാസങ്ങള്‍ മുന്‍പായിരുന്നു ഈ സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിനിടെ ജനങ്ങളുമായി സംസാരിക്കവേ അദ്ദേഹത്തിന്റെ പക്കല്‍ ഒരു പ്രത്യേക ആവശ്യമുയര്‍ന്നു. ഒരു ഗര്‍ഭിണിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നതായിരുന്നു അവിടെ കൂടിനിന്ന ജനതയുെട ആവശ്യം. ഗര്‍ഭിണിക്കെന്തു സംഭവിച്ചെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടികേട്ട് അദ്ദേഹം തകര്‍ന്നു.
Iraqi women hold portraits of Irans slain supreme leader Ayatollah Ali Khamenei as they take part in the Al-Quds (Jerusalem) Day rally, a commemoration in support of the Palestinian people on the last Friday of the Islamic holy month of Ramadan, in Basra late on March 13, 2026. Since the start of the Middle East war triggered by US-Israeli strikes on Iran, several attacks targeting Iran-backed fighters across Iraq have been blamed on the United States and Israel. (Photo by Hussein FALEH / AFP)
ചിക്ക്ബല്ലാപൂര്‍ ജില്ലയിലെ അലിപുരയെന്ന കുഗ്രാമത്തില്‍ നിന്നും പേറ്റുനോവുമായി യാത്ര തുടങ്ങിയ ഗര്‍ഭിണിക്ക് പാതി വഴിയില്‍ ജീവന്‍ നഷ്ടപ്പെട്ടതായി ഖമനയി അറിഞ്ഞു. ഉള്ളുലഞ്ഞ് കണ്ണുനിറഞ്ഞ് ഖമനയി അന്നൊരു തീരുമാനമെടുത്തു. അലിപുരയില്‍ അലി ഖമനയി ഒരു ആശുപത്രി പണിയാന്‍ തീരുമാനിച്ചു, പിന്നാലെ അലിപുരയ്ക്ക് ഖമനയിയുടെ സാമ്പത്തികസഹായമെത്തി. ആശുപത്രികെട്ടിടം ഉയര്‍ന്നു. ഇമാം ഖമനയി ആശുപത്രി. ഇന്നും ആ നാട് അങ്ങേയറ്റം ആദരവോടെയാണ് ആ സംഭവം ഓര്‍ത്തെടുക്കുന്നത്. ഷിയാ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ അലിപുര ‘മിനി ഇറാന്‍’, ‘ബേബി ഓഫ് ഇറാന്‍’ എന്നീ പേരുകളിലാണ് ഇന്നറിയപ്പെടുന്നത്.
1981-ൽ അലി ഖമനയി തന്നെ ഈ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു എന്നാണ് ഗ്രാമവാസികൾ ഓർമ്മിക്കുന്നത്. എന്നാൽ ആശുപത്രി പൂർണ്ണസജ്ജമായി പ്രവർത്തനം ആരംഭിച്ചത് 1991-ലാണെന്നും സൂചനകളുണ്ട്. നിലവിൽ അൻജുമാൻ-ഇ-ജാഫരിയ (Anjuman-e-Jafaria) കമ്മിറ്റിയുടെ കീഴിലുള്ള ‘ഇമാം ഖമനയി മെഡിക്കൽ ട്രസ്റ്റ്’ ആണ് ഈ ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. അലി ഖമനയിയുടെ വിയോഗ വാർത്ത വന്നപ്പോൾ, ഈ ആശുപത്രിയുമായുള്ള വൈകാരിക ബന്ധം കാരണം അലിപുരയിലെ ഗ്രാമവാസികൾ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തിയതും വാര്‍ത്തയായിരുന്നു.
ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധിയായി ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ എത്തിയ അബ്ദുല്‍ ഹക്കീം ഇലാഹിയാണ് ഈ ചരിത്രകഥ ഓര്‍ത്തെടുത്തത്. ഇറാനിയൻ നേതാവിന് ഇന്ത്യയോട് വലിയ ബഹുമാനമുണ്ടായിരുന്നുവെന്നും, ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സംസാരിക്കാന്‍ തല്‍പ്പരനായിരുന്നുവെന്നും അദ്ദേഹം ഓര്‍മിക്കുന്നു.
വിവിധ മതവിഭാഗങ്ങൾ ഒരുമിച്ച് കഴിയുന്ന ഇന്ത്യ ഒരു മികച്ച മാതൃകയാണെന്ന് എന്നും വിശ്വസിച്ച നേതാവായിരുന്നു ഖമനയിയെന്ന് ഇലാഹി പറയുന്നു. ഖമനയി രചിച്ച ആദ്യപുസ്തകവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായിരുന്നു. പേർഷ്യൻ ഭാഷയിൽ രണ്ട് വാല്യങ്ങളിലായി എഴുതിയ ഈ കൃതി പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.