Smoke rises in the Fujairah oil industry zone, caused by debris after interception of a drone by air defenses, according to the Fujairah media office, amid the U.S.-Israel conflict with Iran, in Fujairah, United Arab Emirates, March 14, 2026. Picture taken with a mobile phone. REUTERS/Staff/File Photo
യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങളുടെ പരിസരത്ത് നിന്നും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഇറാന്റ മുന്നറിയിപ്പ്. മുന്നറിയിപ്പ് വന്നതിനു പിന്നാലെ ഫ്യുജൈറയിലെ ഊര്‍ജനിലയ കേന്ദ്രത്തിനു സമീപത്തുനിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഖാർഗ് ഐലന്റിന് നേരെ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ മുന്നറിയിപ്പ് വന്നത്. ദുബായിലെ ജബൽ അലി, അബുദബിയിലെ ഖലീഫ പോർട്ട്, ഫുജൈറ പോർട്ട് എന്നിവിടങ്ങളിൽ നിന്നും മാറിനില്‍ക്കാനാണ് വാര്‍ത്താ ഏജന്‍സിയായ തസ്നീം ആവശ്യപ്പെട്ടത്.
ഈ മേഖലകളെല്ലാം യുഎസ് സൈനികകേന്ദ്രങ്ങളുടെ സാന്നിധ്യത്താല്‍ ഇറാന്‍ ലക്ഷ്യം വയ്ക്കുന്ന ഭാഗങ്ങളാണെന്നും ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു.ഇതുകൂടാതെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ യുഎഇ നേതൃത്വത്തോട് നേരിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഎസ് സൈന്യം ഉപയോഗിക്കുന്ന തുറമുഖങ്ങളും ഡോക്കുകളും ആക്രമിക്കുന്നത് ഇറാന്റ നിയമാനുസൃത അവകാശമായാണ് കാണുന്നതെന്ന് ഐആര്‍ജിസി വക്താവ് ഇബ്രാഹിം സൊള്‍ഫാഗരി അറിയിച്ചു.
അതേസമയം യുഎഇ തടഞ്ഞിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണാണ് പുകയും തീയുമുണ്ടായതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത് ഏത് ഭാഗത്തെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യക്തമല്ല. ഈ മാസമാദ്യവും ഫ്യുജൈറയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത എണ്ണ കയറ്റുമതി നടക്കുന്ന ഖാര്‍ഗ് ദ്വീപിനു നേരെ വെള്ളിയാഴ്ച യുഎസ് ആക്രമണം നടത്തിയിരുന്നു. എണ്ണ കയറ്റുമതിയുടെ 90ശതമാനവും ഇവിടെ നിന്നാണ് .
മൈന്‍ സംഭരണകേന്ദ്രങ്ങളും മിസൈല്‍ ബങ്കറുകളും ഉള്‍പ്പെടെ 90ലധികം ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും എന്നാല്‍ എണ്ണ സംഭരണ ഉറവിട സൗകര്യങ്ങള്‍ സംരക്ഷിച്ചെന്നും യുഎസ് സെൻട്രൽ കമാന്റ് അവകാശപ്പെടുന്നു. അതേസമയം ഇന്നലെ ഇറാന്‍ പുതിയ തരംഗ മിസൈലുകള്‍ വിക്ഷേപിച്ചെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് മേഖലയിലെ ഊര്‍ജ പശ്ചാത്തലമുള്ള മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാന്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. സൗദി അറേബ്യയിലെ റാസ് തനൂറ റിഫൈനറി, ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്രോസസിംഗ് ബേസ്, യുഎഇയിലെ റുവൈസ് റിഫൈനറി കോംപ്ലക്സ് എന്നിവയുൾപ്പെടെയുള്ള എണ്ണ വാതക കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായി.