ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ജിഹാദും പ്രതിരോധവുമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഹിസ്ബുള്ളയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള മുജ്തബ ഖമനയി. ഹിസ്ബുള്ളയെ സംരക്ഷിക്കുന്നതും ലെബനന്‍റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുന്നതും ഇറാന്‍റെ തന്ത്രപരമായ ഉത്തരവാദിത്തമാണെന്നും മുജ്തബ വ്യക്തമാക്കി. . ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഷെയ്ഖ് നയീം ഖാസിമും പോരാളികളും ഇറാന് നൽകിയ പിന്തുണയ്ക്ക് മറുപടിയായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
ഇസ്രായേലിന്‍റെ ആക്രമണങ്ങൾക്ക് മുന്നിൽ ഹിസ്ബുള്ള ഒരു "പാറപോലെ" ഉറച്ചുനിൽക്കുകയാണെന്ന് പ്രശംസിച്ച ഖമനയി കൊല്ലപ്പെട്ട ഹിസ്ബുള്ള മുൻ തലവൻ സയ്യിദ് ഹസ്സൻ നസ്‌റുള്ളയേയും മറ്റ് കമാൻഡർമാരെയും അനുസ്മരിക്കുകയും ചെയ്തു. ഹിസ്ബുള്ളയെ ഒരു ചെറിയ ചെടിയിൽ നിന്ന് വലിയൊരു വൃക്ഷമാക്കി മാറ്റിയത് ഇവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആക്രമണങ്ങൾക്ക് ഇരയാകുമ്പോഴും ഹിസ്ബുള്ളയ്ക്ക് ശക്തമായ പിന്തുണ നൽകുന്ന തെക്കൻ ലബനനിലെ ജനങ്ങളുടെ ക്ഷമയെയും ത്യാഗത്തെയും അഭിനന്ദിക്കാനും ഖമനയി മറന്നില്ല.
അമേരിക്കയുമായി യുദ്ധം അവസാനിപ്പിക്കുന്നതിനായി ഖമനയി മുന്നോട്ടുവച്ച വ്യവസ്ഥകളില്‍ ലബനനും ഹിസ്ബുള്ളയും സുപ്രധാന സ്ഥാനം വഹിച്ചിരുന്നു. ലബനന് മേലുള്ള ഇസ്രായേലിന്‍റെ സൈനിക ആക്രമണങ്ങൾ പൂർണ്ണമായും നിബന്ധനകളില്ലാതെയും അവസാനിപ്പിക്കുക എന്നും ലബനന്‍റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും പൂർണ്ണമായി നിലനിർത്തണം എന്നുമായിരുന്നു ഖമനയി മുന്നോട്ടുവച്ച നിബന്ധനകള്‍.