ഇറാന്‍റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയി കൊല്ലപ്പെട്ടുവെന്ന് സംശയം  പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 'മുജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല' എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്‍റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് ഇസ്രയേല്‍–യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട് ചികില്‍സയിരിക്കുകയായിരുന്നു മുജ്തബ. 

കൈകാലുകള്‍ക്കും കൈപ്പത്തിക്കും സാരമായി പരുക്കേറ്റ മുജ്തബ ആശുപത്രിയിലാണെന്നായിരുന്നു സൈപ്രസിലുള്ള ഇറാന്‍റെ അംബാസിഡര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മുജ്തബയ്ക്ക് അംഗഭംഗം സംഭവിച്ചെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതും ഇന്നലെ പ്രതികരിച്ചിരുന്നു. 'ഇറാനില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറുകളും ആവശ്യം പോലെയുണ്ട്. പിന്നെ ഈ എഴുതിക്കൊണ്ടുവന്ന പ്രസ്താവനയുടെ കാര്യമെന്താണ്? കാര്യം നിങ്ങള്‍ക്കറിയാമെന്ന് ‍ഞാന്‍ കരുതുന്നു. മുജ്തബയുടെ പിതാവ് മരിച്ചു. മുജ്തബയ്ക്ക് പ്രാണഭയമാണ്. പരുക്കേറ്റു. ജീവനായുള്ള ഓട്ടത്തിലാണ്' എന്നും ഹെഗ്സെത് ആരോപിച്ചു. 

പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുജ്തബ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖുദ്സ് ദിന റാലിയില്‍ ഇറാന്‍ പ്രസിഡന്‍റ് പെസഷ്കിയനും വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും അലി ലരിജാനിയും മുഖ്യ ന്യായാധിപനുമെല്ലാം ടെഹ്റാന്‍ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്തിട്ടും മുജ്തബയുടേതായി സന്ദേശങ്ങളൊന്നും എത്തിയില്ല. അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ഓരോ തുള്ളി ചോരയ്ക്കും പ്രതികാരം ചെയ്യുമെന്ന് എഴുതിത്തയ്യാറാക്കിയ കുറിപ്പ് ഇറാന്‍ ടെലിവിഷനിലൂടെ വായിക്കുകയാണ് ഉണ്ടായത്.

അതിനിടെ ഇറാന്‍ കരാറിനായി തന്നെ സമീപിച്ചുവെന്നും എന്നാല്‍ അവര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനില്‍ അമേരിക്കയ്ക്ക് നേരിട്ട തിരിച്ചടിയെ കുറിച്ച് മാധ്യമങ്ങള്‍ സൂചിപ്പിച്ചതോടെ അത് താല്‍കാലികമാണെന്നും അതിവേഗത്തില്‍ അത് ഇല്ലാതെയാക്കുമെന്നും അമേരിക്ക ഇറാന്‍റെ തീരം വിടുമ്പോള്‍ ഇറാന്‍ ശക്തിക്ഷയിച്ചിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ മിസൈലുകളെയെല്ലാം അമേരിക്കന്‍ സൈന്യം തകര്‍ത്തുവെന്നും ഡ്രോണുകളും തകര്‍ത്തുവെന്നും  അവ നിര്‍മിക്കുന്ന സ്ഥലങ്ങളും ഇല്ലാതെയാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ആയുധങ്ങളും തീര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താന്‍ നിരവധി രാജ്യങ്ങള്‍ യുഎസിനോട് സഹകരിക്കാമെന്ന് വ്യക്തമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഏതൊക്കെ രാജ്യങ്ങളാണ് സന്നദ്ധത അറിയിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ENGLISH SUMMARY:

On March 15, 2026, US President Donald Trump questioned whether Iran's newly appointed Supreme Leader, Mojtaba Khamenei, is still alive. Speaking to NBC News, Trump noted that Mojtaba has not been seen in public since the February 28 strikes that killed his father, Ayatollah Ali Khamenei. US Defense Secretary Pete Hegseth also claimed Mojtaba is 'wounded and disfigured.' Despite Iran's claims of his safety, the lack of video evidence from the recent Quds Day rally has fueled global speculation. Trump further asserted that Iran is seeking a deal, but current terms are 'not good enough