ഇറാനെതിരെ വീണ്ടും ആക്രമണം കടുപ്പിച്ച് യുഎസ്. പശ്ചിമേഷ്യയിലുടനീളം ഇരുപതിലധികം യുദ്ധക്കപ്പലുകളും നൂറുകണക്കിന് സൈനിക വിമാനങ്ങളും വിന്യസിച്ചതായി യുഎസ് സൈന്യം അറിയിച്ചു. ഇതിനിടെ, ഇറാനിലെ ബന്ദർ അബ്ബാസിൽ വൻ സ്ഫോടനങ്ങൾ നടന്നതായും ഹോർമോസ്ഗാൻ പ്രവിശ്യയിൽ മിസൈൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലെ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, കുവൈത്തിലെ യുഎസ് താവളത്തിലും ബഹ്റൈനിലും ആക്രമണം നടത്തിയതായും അവകാശപ്പെട്ടു. Read More: ഇന്ത്യന്‍ നാവികന്‍റെ മരണം; 'സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണം'; ഇറാനോട് കടുപ്പിച്ച് ഇന്ത്യ
അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുപേരെ കാണാതായിട്ടുണ്ട്, ഇറാന്‍ യുഎസ് സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 മുതലുള്ള കണക്കാണ് ന്യൂസ് ഏജന്‍സി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഹോര്‍മുസിലൂടെ കടന്നുപോവുകയായിരുന്ന യുഎഇ ടാങ്കറിനു നേരെയുള്ള ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും പത്ത് നാവികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ പതാകയേന്തിയ 7 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ കപ്പലുകളിലായി 148 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. ഇന്ത്യൻ പതാകയുള്ള കപ്പലുകളും ഇന്ത്യക്കാർ ജീവനക്കാരായുള്ള വിദേശ കപ്പലുകളും സർക്കാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യ ഇറാനെ പ്രതിഷേധമറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.