ചുറ്റും സൈനിക ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, മുന്‍പില്‍ ചേതനയറ്റ തന്റെ ജീവിതം, യൂണിഫോമില്‍ വിങ് കമാന്‍ഡര്‍ അഫ്ഷാനെത്തി, കുഞ്ഞുമകളോടൊപ്പം, തന്റെ ഭര്‍ത്താവിന് അവസാനമായൊരു സല്യൂട്ട് നല്‍കാന്‍, കണ്‍നിറയാതെ കണ്ടു നില്‍ക്കാനാവില്ല ഈ ദൃശ്യം.
തന്റെ കടമയാണെന്ന ബോധ്യത്തില്‍ തന്നെ വീരമൃത്യു വരിച്ച ഭര്‍ത്താവ് നമാംശ് സ്യാലിന്റെ അടുത്തെത്തിയെങ്കിലും കടിച്ചുപിടിച്ച് സല്യൂട്ട് നല്‍കുന്നതിനിടെ അഫ്ഷാന്‍ സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. യൂണിഫോമിലെത്തിയ അഫ്ഷാനെ കണ്ട് ചുറ്റും നിന്നവരുടെ ചങ്ക് പിടഞ്ഞു. നഷ്ടബോധത്തിന്റെ ആഴമറിഞ്ഞില്ലെങ്കിലും ആ കുഞ്ഞുമുഖത്തും തികഞ്ഞ വേദനയും വിഷാദഭാവവും തളംകെട്ടി. കളിചിരിയുമായി അച്ഛനിനി എത്തില്ലെന്ന അറിവാകാനുള്ള പ്രായം എത്തിയിട്ടില്ല ആ അഞ്ചുവയസുകാരിക്ക്. അവസാനമായി സല്യൂട്ട് നല്‍കിയ ശേഷം സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് അഫ്ഷാനെ നമാംശിനു സമീപത്തു നിന്നും മാറ്റി. വേദന നിറഞ്ഞ ദൃശ്യങ്ങള്‍ കണ്ട് സമൂഹമാധ്യമങ്ങളും കണ്ണീരണിഞ്ഞു.
Kangra: A banner pays tribute to late IAF Wing Commander Namansh Syal, in Kangra, Himachal Pradesh, Sunday, Nov. 23, 2025. Syal was killed on Nov. 21 after the indigenous multi-role Light Combat Aircraft (LCA) Tejas crashed during an aerial display. (PTI Photo)(PTI11_23_2025_000217B)
ദുബായില്‍ വച്ചുണ്ടായ എയര്‍ഷോ ദുരന്തത്തിനിടെ വീരമൃത്യു വരിച്ച നമാംശിന്റെ മൃതദേഹം ഇന്നലെ സ്വന്തം ഗ്രാമമായ കന്‍ഗ്രയിലെത്തിച്ചു. പിന്നാലെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. അങ്ങേയറ്റം അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന അസാധാരണ വൈദഗ്ധ്യമുള്ള പൈലറ്റായിരുന്നു നമാംശു സ്യാലെന്ന് വ്യോമസേന അനുസ്മരിച്ചു. ഒരു വ്യക്തിയെന്ന നിലയിലും ഏവരേയും അദ്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നു നമാംശ്. യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
Indian Air Force personnel and relatives carry the casket containing the remains of Wing Commander Namansh Syal, who died in the Tejas plane crash at an air show in Dubai on Friday, for his final rites at his village near Dharamshala, India, Sunday, Nov. 23, 2025. (AP Photo/Shailesh Bhatnagar)
നമാംശിനെ ഒരുനോക്കു കാണാന്‍ ഗ്രാമവാസികളും എത്തിച്ചേര്‍ന്നിരുന്നു. അവന്‍ ഞങ്ങള്‍ക്ക് സ്വന്തം അനുജനെപ്പോലെ ആയിരുന്നെന്ന് ഗ്രാമവാസിയായ സന്ദീപ് കുമാര്‍ പറയുന്നു. തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് അഭിമാനത്തോടെ കണ്ടിരുന്ന രത്നത്തെയെന്ന് കുട്ടിക്കാലം മുതലുള്ള സുഹൃത്ത് പങ്കജ് ചദ്ദ കൂട്ടിച്ചേര്‍ത്തു. ഈ വിയോഗം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു, ഞങ്ങൾക്ക് വാക്കുകളില്ല. മൂന്നാലു മാസം മുന്‍പ് നമാംശു ഗ്രാമത്തിലെത്തിയിരുന്നെന്നും സംസാരിച്ചിരുന്നെന്നും ഓര്‍ത്തെടുക്കുന്നു പലരും. ഇന്ത്യയുടെ ഒരു ധീരപുത്രനെ അകാലത്തിൽ നഷ്ടപ്പെട്ടുവെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു.