ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി നിർമിച്ച പ്രചണ്ഡ് ഹെലികോപ്റ്ററിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു . രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നായിരുന്നു പറക്കൽ. പൊഖറാനിൽ വൈകിട്ട് നടക്കുന്ന വ്യോമസേനയുടെ വലിയ അഭ്യാസങ്ങളിലൊന്നായ വായുശക്തി രാഷ്ട്രപതി വീക്ഷിക്കും.
രാവിലെ പത്തു മണിയോടെയാണ് ജയ്സാൽമീറിലെ വ്യോമതാവളത്തിൽ നിന്ന് പ്രചണ്ഡിൽ സഹപൈലറ്റായി രാഷ്ട്രപതി പറന്നുയർന്നത്. സമ്മർദമൊട്ടുമില്ലാതെ എല്ലാവരേയും കൈവീശിക്കാണിച്ചു. അതിന് മുൻപ് ക്യാപ്റ്റനും വ്യോമസേന ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിന്‍റെ പ്രവർത്തനവും പ്രത്യേകതകളും വിശദീകരിച്ചു. HAL നിർമിച്ച പ്രചണ്ഡ് 2022 ൽ ആണ് വ്യോമസേനയുടെ ഭാഗമായത്.
വൈകിട്ട് നാലുമണിക്കാണ് പൊഖ്റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിൽ വ്യോമാഭ്യാസം. രാഷ്ട്രപതിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സാക്ഷ്യം വഹിക്കു. തേജസ്, റഫാല്‍, ജാഗ്വാര്‍, മിറാഷ് – 2000, സുഖോയ് – 30 എംകെഐ, മിഗ് – 29, ഹോക് എന്നീ വിമാനങ്ങള്‍ ഭാഗമാകും. സി 130 ജെ, സി 295, സി 17 എന്നീ ചരക്കുവിമാനങ്ങളും പ്രചണ്ഡ്, ചേതക്, ALH മാര്‍ക് നാല്, മീ 17, അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകളും പങ്കെടുക്കും. 12,000 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള വമ്പന്‍ അഭ്യാസമാകും പൊഖ്റാനിലേത്. പാക് അതിര്‍ത്തിയില്‍നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് ഫയറിങ് റേഞ്ച്.