ഒരു വേഷം കെട്ടി എട്ടിന്‍റെ പണി കിട്ടിയ ആളാണ് ഹേമന്ത് ബുന്ദേല. ഭാര്യയുടെ സുഹൃത്തും അമ്മായിഅമ്മയും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് ഹേമന്ത് പൊലീസ് വേഷം കെട്ടി ഇറങ്ങിയത്. പക്ഷെ പതിവ് പട്രോളിങ്ങിനിടെ കാറിൽ ഇരിക്കുകയായിരുന്ന ഹേമന്ത് ബുന്ദേല എസ്പി റാങ്കിലുള്ള പൊലീസ് യൂണിഫോം ധരിച്ചിരിക്കുന്നത് എസ്എച്ച്ഒ ജലേസർ സുധീർ കുമാറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഹേമന്ത് ധരിച്ചിരുന്ന തൊപ്പി ധരിച്ചിട്ടുള്ള യൂണീഫോമിന്‍റെ റാങ്കിന് അനുസൃതമല്ലെന്ന് കുമാർ കണ്ടെത്തി. സുധീർ കുമാര്‍ ഉടൻ തന്നെ വിവരം സർക്കിൾ ഓഫീസർ നിതീഷ് ഗാർഗിനെ അറിയിച്ചു. ഇരു ഉദ്യോഗസ്ഥരും ബുന്ദേലയെ ചോദ്യം ചെയ്തപ്പോൾ, അയാൾ കുറ്റം സമ്മതിക്കുകയും ഭാര്യയുടെ സുഹൃത്തിന്‍റെ അമ്മായിയമ്മയെ സമ്മർദ്ദത്തിലാക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ആൾമാറാട്ടം നടത്തിയതാണെന്ന് വെളിപ്പെടുത്തി. പിന്നാലെ ശരിക്കുമുള്ള പൊലീസ് പൊക്കി.