പ്രതീകാത്മക ചിത്രം
കുടുംബവഴക്കിനെ തുടര്‍ന്ന് 80 വയസുളള അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മരുമകള്‍. പൂനെയിലെ അംബേഗാവ് ബുദ്രുക് ഏരിയയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സുമൻ അണ്ണാസാഹേബ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകള്‍ അനുപമ സഞ്ജയ് ഷിൻഡെയെ ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കുറച്ച് വര്‍ഷങ്ങളായി അനുപമയും അമ്മായിയമ്മയും തമ്മില്‍ വഴക്കായിരുന്നു. 60കാരി അനുപമയും ഭര്‍ത്താവും അമ്മായിയമ്മയും കൂടാതെ ആ വീട്ടില്‍ അനുപമയുടെ മകനും ഭാര്യയും താമസിക്കുന്നുണ്ട്. പലപ്പോഴും അനുപമയും അമ്മായിയമ്മയും തമ്മിലുളള പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിരുന്നത് അനുപമയുടെ മരുമകളാണ്.
സംഭവദിസവും സുമനും അനുപമയും തമ്മിലുളള പ്രശ്നത്തില്‍ ഇടപെട്ട് മരുമകള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്നം കൂടുതല്‍ ഗുരുതരമായിരുന്നു. വഴക്കിനിടെ മകനെയും മരുമകളും മുറിയില്‍ പൂട്ടിയിട്ട അനുപമ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മായിയമ്മയായ സുമനെ ആക്രമിക്കുകയായിരുന്നു. സുമന്‍റെ നെഞ്ചിലും വയറ്റിലും പലതവണ കുത്തിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
മകനും മരുമകളും പലതവണ മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുപമ തയ്യാറായില്ല. തുടര്‍ന്ന് അനുപമയുടെ മകന്‍ വീട്ടില്‍ വഴക്ക് നടക്കുന്നുവെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചു. അതിന് മുന്‍പേ തന്നെ താന്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയെന്ന് അനുപമയും പൊലീസിനെ അറിയിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് അനുപമയെ അറസ്റ്റ് ചെയ്യുകയും കൊലയ്ക്ക് ഉപയോഗിച്ച കത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.