രാജസ്ഥാനിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി സിപിഎം. ബിക്കാനീര്‍ ജില്ലയിലെ നോഖ നഗരസഭയില്‍ 29 വാര്‍ഡുകളില്‍ ജയിച്ച് സിപിഎം ഭരണം പിടിച്ചു. 45 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 13 സീറ്റില്‍ വിജയിച്ചപ്പോള്‍ സ്വതന്ത്രര്‍ മൂന്നിടത്ത് ജയിച്ചു. കോണ്‍ഗ്രസിന് ഒരിടത്തും ജയിക്കാനായില്ല.
ബിജെപിക്കെതിരെയുള്ള ജനരോഷവും, നഗരവികസന-സാമ്പത്തിക വിഷയങ്ങളെ മുൻനിർത്തി സിപിഎം നടത്തിയ പ്രചാരണങ്ങളുമാണ് വോട്ടായതെന്ന് സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് വ്യക്തമാക്കി. ജനങ്ങള്‍ സിപിഎമ്മിനെ ശക്തമായ ബദലായി കാണുകയും വോട്ട് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ 192 സീറ്റില്‍ മല്‍സരിച്ച സിപിഎം 40 സീറ്റില്‍ ജയിച്ചു. സിപിഎമ്മിന് ലോക്സഭാംഗമുള്ള ഇടംകൂടിയാണ് രാജസ്ഥാന്‍. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി സിക്കാർ മണ്ഡലത്തില്‍ നിന്നും സിപിഎം സ്ഥാനാര്‍ഥി സിപിഐ സ്ഥാനാർത്ഥി അമ്ര റാം വിജയിച്ചിരുന്നു.
അതേസമയം, 8,700-ലധികം വാർഡുകളിലെ ഫലങ്ങൾ പുറത്തുവന്നപ്പോൾ ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 3,587 വാർഡുകൾ നേടിയപ്പോൾ കോൺഗ്രസിന് 3,050 വാർഡുകളില്‍ ജയിച്ചു.