കാക്കിയിട്ടതെല്ലാം പൊലീസ് അല്ല, എന്ന അടിസ്ഥാന വിവരം പോലും തിരിച്ചറിയാതെ നടത്തിയ രാഷ്ട്രീയ ആരോപണം കൊണ്ട് നാണംകെട്ടിരിക്കുകയാണ് സി.പി.എമ്മിന്‍റെ സൈബര്‍ പോരാളികളും ചില നേതാക്കളും. തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് കാക്കി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുക്കുന്ന വിഡിയോയാണ് അമളിക്ക് വഴിവെച്ചത്. ബി.ജെ.പിക്കാരനായ വി.വി.രാജേഷ് പൊലീസിന്‍റെ യോഗം വിളിച്ചെന്നും ആഭ്യന്തരവകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് രമേശ് ചെന്നിത്തലയല്ല, ബി.ജെ.പിയാണെന്നുമുള്ള ആരോപമാണ് ഉയര്‍ന്നത്.

എന്നാല്‍ ചിത്രത്തിലുള്ളത് പൊലീസ് അല്ലായിരുന്നു. മറിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരും ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണ്. കഴിഞ്ഞ ആഴ്ച ഹോട്ടലുകളിലെ പരിശോധനക്ക് മുന്‍പ് മേയര്‍ വിളിച്ച യോഗമായിരുന്നു ഇത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ യോഗം വിളിക്കാനും നിര്‍ദേശം നല്‍കാനുമുള്ള അധികാരം മേയര്‍ക്കുണ്ട്. അത് തിരിച്ചറിയാതെയാണ് കാക്കി കണ്ടതോടെ അത് പൊലീസാണെന്ന് കരുതി പ്രചാരണം തുടങ്ങിയത്.

സി.പി.എമ്മിനെ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധീകരിക്കുന്ന പ്രധാനിയായ കെ.എസ്.അരുണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളും ഈ ഫോട്ടോ പങ്കുവെച്ച് ആഭ്യന്തരവകുപ്പിനെ പരിഹസിച്ചിരുന്നു. ‘ശരിക്കും ഇപ്പോള്‍ കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി ആരാ?’ എന്ന ചോദ്യത്തോടെയായിരുന്നു അരുണ്‍ കുമാറിന്‍റെ പോസ്റ്റ്. അബദ്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ പോസ്റ്റ് മുക്കി തടിതപ്പാന്‍ നോക്കി. പക്ഷെ സ്ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ തിരിച്ചടിക്കുകയാണ്.

ENGLISH SUMMARY:

A major political embarrassment unfolded for CPM cyber activists and key leaders after they mistook khaki-uniformed municipal health officials for police officers in a video featuring Thiruvananthapuram Mayor V.V. Rajesh. The video showed Mayor V.V. Rajesh addressing a briefing, which prompt political opponents to falsely claim that the BJP leader was holding a police meeting and illegally directing the home department. However, the attendees were actually Health Inspectors and public health staff from the Thiruvananthapuram Corporation, attending a meeting convened prior to hotel inspections. Prominent LDF figures, including CPM channel panelist K.S. Arun Kumar, faced severe public backlash and deleted their posts after the mistake was exposed online.