rahul-gandhi
  • ബ്രിക്സ് വിരുന്നിലെ വെജിറ്റേറിയൻ മെനുവിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി.

ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിന് വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ-വെജിറ്റേറിയനാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. 

Also Read: മോദിയുടെ വിരുന്നില്‍ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്‍റും അബുദബി കിരീടവകാശിയും

ബ്രിക്സിന്‍റെ േപരു പറയാതെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്നലെ രാത്രിയാണ് ബ്രിക്സിലെ അതിഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അത്താഴ വിരുന്നൊരുക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നില്ല.

പൂര്‍ണമായും സസ്യാഹാരങ്ങളാണ് മെനുവില്‍ ഉണ്ടായിരുന്നത്. കാണ്ഡ്വി, പനീർ ലബാബ്ദർ, ഗുച്ചി മാർമിക്, മില്ലറ്റ് പുലാവ്, മഷ്‌റൂം ഗലോട്ടി, ജലേബി തുടങ്ങിയവയായിരുന്നു അത്താഴ വിരുന്നിലെ പ്രധാന വിഭവങ്ങൾ. ഹിമാലയൻ താഴ്‌വരകൾ മുതൽ ദക്ഷിണേന്ത്യ വരെയുള്ള വിഭവങ്ങളും ഗുജറാത്തി രുചികളും ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളും അടങ്ങിയതായിരുന്നു വിരുന്ന്. വിരുന്നിന്റെ അവസാനം പഴയ ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളാണ് വിവിഐപി അതിഥികൾക്ക് നൽകിയത്. ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജലേബി, ഷഹ്തൂത് ഫിർനി എന്നിങ്ങനെയായിരുന്നു മെനു. 

Also Read: 'അതിര്‍ത്തിയിലെ സമാധാനം മുഖ്യം'; ചൈനീസ് പ്രസിഡന്‍റിനെ നിലപാട് അറിയിച്ച് ഇന്ത്യ

അതേസമയം, ബ്രിക്സ് ഉച്ചകോടിക്ക് സമാപിച്ചു. ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് ഡല്‍ഹിയില്‍ നടന്ന രണ്ടി ദിവസത്തെ ഉച്ചകോടി സമാപിച്ചത്. ഇറാനു മേലുള്ള ആക്രമണം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്ക്കിയാൻ ആവശ്യപ്പെട്ടു.  നിർണായക ധാതുക്കളെ രാഷ്ട്രീയ ആയുധമാക്കരുത് എന്ന് ചൈനയെയും അമേരിക്കയെയും ലക്ഷ്യമിട്ട് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ എതിർക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ചൈനീസ് പ്രസിഡന്റ്, ബ്രിക്സിന്റെ പിന്തുണ തേടി. അംഗരാജ്യങ്ങൾക്ക് പുറമെ പത്ത് പങ്കാളിത്ത രാജ്യങ്ങളും  ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. 

ENGLISH SUMMARY:

Congress leader and Leader of Opposition Rahul Gandhi launched a sharp critique against the all-vegetarian menu served at the BRICS Summit gala dinner hosted by Prime Minister Narendra Modi. Taking to X, Rahul Gandhi pointed out that 80 percent of Indians are non-vegetarians and highlighted the rich culinary diversity of Indian non-vegetarian cuisine. The VVIP banquet included traditional regional vegetarian delicacies like Paneer Lababdar, Guchhi Marmik, Millet Pulao, and Old Delhi desserts. Meanwhile, the two-day BRICS Summit in Delhi concluded with world leaders issuing a joint call for global conflict resolution and maritime security.