ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ആഗോളതല കൂടിക്കാഴ്ചകൾ നടക്കുമ്പോള്‍ പുറത്ത് ബ്രിക്സ് ബസാറില്‍ വിവിധ സംസ്കാരങ്ങളും കലകളും സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കുകയാണ്. രാഷ്ട്രതലവന്മാര്‍ ചര്‍ച്ച നടത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ബ്രിക്സ് ബസാറില്‍ കറങ്ങി നടക്കുകയാണ്.
18 രാജ്യങ്ങളില്‍ ഒറ്റയടിക്ക് പോയിവരണോ? ബ്രിക്സ് ബസാറില്‍ കയറിയിറങ്ങിയാല്‍ ആ അനുഭവം ഏറെക്കുറെ കിട്ടും. 18 രാജ്യങ്ങളിലെ 40-ലധികം കരകൗശല വിദഗ്ധരും ഡിസൈനർമാരും സംരംഭകരുമാണ് നിരന്നിരിക്കുന്നത്. 2000 വർഷം പഴക്കമുള്ള സൂഷൗ എംബ്രോയ്ഡറി ചെയ്യുകയാണ് ചൈനീസ് കലാകാരി യാവോ ലാൻ. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രണ്ട് പ്രധാന കരകൗശല വിദ്യകളാണ് റഷ്യ പ്രദർശിപ്പിച്ചിരിക്കുന്നത്. ഫെദോസ്കിനോയും ഗ്ഷെൽ ഉം..
ഇന്തോനേഷ്യയുടെ പരമ്പരാഗത നെയ്ത്ത്, നൈജീരിയയിലെ വുഡ് ആർട്ട്, ബ്രസീലിൽ നിന്നുള്ള സെറാമിക് ശിൽപങ്ങൾ, ദക്ഷിണാഫ്രിക്കയുടെ സുലു തുകൽ... കാഴ്ചകള്‍ നീണ്ട് പോവുകയാണ്. കശ്മീരി പപ്പിയർ - മാഷെ, ഗുജറാത്തില്‍ നിന്നുള്ള ബ്ലോക്ക് പ്രിന്‍റ്, ടെറാക്കോട്ട, രാജസ്ഥാനിലെ അരക്ക് വളകൾ തുടങ്ങിയവയുമായി സംസ്ഥാനങ്ങളുടെ സ്റ്റാളുകള്‍ നീണ്ടു കിടക്കുന്നു.