ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ജാതി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ദലിത് സമൂഹത്തിന്‍റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ശ്രീറാം സേന ധര്‍മാര്‍ഥ് സേവ ന്യാസ് സംഘനാംഗമായ അമിത്കുമാറെന്നയാളാണ് പരാതിക്കാരന്‍. 'ശുദ്ധീകരണ ദൗത്യ' പരിപാടിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനിടയാക്കിയത്.
ഓഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്തതിന് പിന്നാലെ ബിജെപി അനുകൂല സംഘടനകള്‍ 'ശുദ്ധീകരണ യജ്ഞം' നടത്തി. ഇതിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'ശുദ്ധീകരണം' എന്നത് അയിത്താചാരത്തിന്റെ മറ്റൊരു പേരുമാത്രമാണെന്നും, ദലിതർ അശുദ്ധരാണെന്ന സന്ദേശമാണ് ബിജെപിയുടെ ഈ പ്രവര്‍ത്തിയിലൂടെ നല്‍കുന്നതെന്നും രാഹുല്‍ തുറന്നടിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഗുരുതര കുറ്റകൃത്യമാണിതെന്നും കേസെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ദലിത് വിരുദ്ധതയാണ് ഇതില്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഖര്‍ഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം മൈതാനം വൃത്തികേടാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങിയതെന്നും പവിത്രത നഷ്ടപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ ഇവിടെ മുഴങ്ങിയെന്നുമായിരുന്നു ശുദ്ധീകരണ യജ്ഞത്തില്‍ ബിജെപിയുടെ ന്യായീകരണം. സംഭവത്തെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ദലിത് സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് അമിത് കുമാറിന്‍റെ ആരോപണം.