വിദ്യാർഥികൾക്കുനേരെ പൊലീസ് ഉപദ്രവം തുടർന്നാൽ വീണ്ടും പ്രതിഷേധിക്കുമെന്ന് സിജെപി. വീണ്ടും ശക്തമായ സമാധാനപരമായ പ്രതിഷേധം തുടങ്ങും. സർക്കാർ വിദ്യാർഥികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദിപ്കെ എക്സില്‍ കുറിച്ചു.
നിലവിലുള്ള എഫ്.ഐ.ആറില്‍ അന്വേഷണം തുടരാമെന്ന സുപ്രീം കോടതി ഉത്തരവില്‍ സി.ജെ.പി ആശങ്ക പ്രകടിപ്പിച്ചു. കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് സുപ്രീം കോടതി ഉത്തരവെന്നും ഉറപ്പുകള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ രാജ്യവ്യാപകമായ പ്രതിഷേധം പുനരാരംഭിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും സി.ജെ.പി വ്യക്തമാക്കി.
ഡല്‍ഹിയില്‍ എ.കെ.ജി ഭവനിൽ പൊലീസ് സംഘം. വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത എസ്‌എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. എസ്‌എഫ്‌ഐ ഡല്‍ഹി സെക്രട്ടറി ഐഷി ഘോഷിനെ തിരക്കി പൊലീസ് സംഘമെത്തി. പൊലീസിനെ തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം.പി. പൊലീസിന്റെ അഹന്തയാണ് കണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. എന്തുവിലകൊടുത്തും പൊലീസ് രാജിനെതിരെ പൊരുതും. കേസെടുക്കില്ലെന്ന് പറഞ്ഞ ഉറപ്പ് എവിടെയെന്നും എം.എ.ബേബി.