Image Credit: x/ANI
രാജ്യത്തെ ഇളക്കിമറിച്ച് തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കവേ വക്താവിനെ നീക്കി കോക്രോച്ച് ജനതാ പാര്‍ട്ടി. പാര്‍ലമെന്‍റ് ലക്ഷ്യമാക്കി വിദ്യാര്‍ഥികളും പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മാര്‍ച്ച് ചെയ്യവേ വിജേദ ദഹിയ ബര്‍ഗര്‍ കഴിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. വിജേദ് വിവേകമില്ലാതെയാണ് പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. Also Read: പിറന്നാൾ ആഘോഷിക്കാന്‍ വിളിച്ചു വരുത്തി; എംപിമാർ പോലും അറിഞ്ഞില്ല രാഹുലിന്റെ സീക്രട്ട് പ്ലാൻ
അതേസമയം, സമരം കത്തിനില്‍ക്കവേ തനിക്കെതിരെ ഉയര്‍ന്ന ആരോപണം പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്നും വിശന്നാല്‍ ഭക്ഷണം കഴിക്കാത്തവര്‍ ആരുണ്ടെന്നും വിജേദ ചോദിക്കുന്നു. പ്രതിഷേധം ആരംഭിച്ചത് മുതല്‍ അതിനൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും വക്താവിന്‍റെ സ്ഥാനത്ത് നിന്നും പാര്‍ട്ടി നീക്കിയതില്‍ വിഷമം ഇല്ലെന്നും വിജേദ പറഞ്ഞു. ' നോക്കൂ, വിശന്നാല്‍ ആളുകള്‍ ഭക്ഷണം കഴിക്കും, അത് കഴിച്ചോട്ടെ. അതിലെന്താണ് പ്രശ്നം? വിശപ്പിനെ കാല്‍പനികവല്‍ക്കരിക്കുന്ന ആളല്ല ഞാന്‍. ഭക്ഷണം കഴിക്കാനും അന്തസോടെ ജീവിക്കാനും രാജ്യത്തുള്ള മനുഷ്യര്‍ക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദീര്‍ഘ നേരമായി ഒന്നും കഴിക്കാതെ നില്‍ക്കുമ്പോള്‍, വിശന്നാല്‍, എനിക്ക് ബര്‍ഗര്‍ കിട്ടിയാല്‍ ഞാന്‍ കഴിക്കും'– വിജേദ എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ 'അംഗീകരിക്കാനാവാത്ത നടപടിയാണ് വിജേദയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും എല്ലാ മൂല്യങ്ങള്‍ക്കും എതിരാണെന്നു'മായിരുന്നു സിജെപിയുടെ പ്രതികരണം.
നീറ്റുള്‍പ്പടെയുള്ള മല്‍സരപ്പരീക്ഷകളിലെ ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നാണ് വിദ്യാര്‍ഥികളും സിജെപിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൂടി രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനതകളില്ലാത്ത പ്രതിഷേധമാണ് ഡല്‍ഹി രണ്ട് ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്.
സിജെപി കൊളുത്തിയ പ്രതിഷേധ ജ്വാല കോണ്‍ഗ്രസ് ആളിക്കത്തിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുലിന്‍റെയും ഖര്‍ഗെയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സമരം നടത്തി. ഇതോടെ രാഹുലുള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് വലിച്ചിഴയ്ക്കുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നു. 118 പൊലീസുകാരുള്‍പ്പടെ 178 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.