കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. നീറ്റ്, സിബിഎസ്ഇ ക്രമക്കേടകളില്‍ പ്രതിഷേധം നേരിടുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെയും പെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാകുമെന്നാണ് വിവരം. പുതുതായി എന്‍.ഡി.എയിലെത്തിയവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.
രാഷ്ട്രപതി ദ്രൗപതി മുർമുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്ന സൂചന ശക്തമായത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ പരീക്ഷ ക്രമേക്കടിലും പ്രതിരോധത്തിലായ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ കസേര തെറിക്കുമെന്നാണ് വിവരം. ധനമന്ത്രി നിര്‍മലാ സീതാരാമനെ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാറ്റിയേക്കും. ആർബിഐ മുൻ ഗവർണറും പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശക്തികാന്ത ദാസിനെ ധനമന്ത്രിയാക്കാന്‍ സാധ്യതയുണ്ട്. നിതിൻ ഗഡ്കരി, മനോഹർ ലാൽ ഖട്ടർ എന്നിവരുടെ വകുപ്പുകളും മാറിയേക്കും.
പെട്രോളിയം മന്ത്രി ഹർദീപ് പുരിയെ മാറ്റി പകരം പഞ്ചാബിൽ നിന്നുള്ള ആരെയെങ്കിലും പരിഗണിച്ചേക്കും. എഎപിയില്‍നിന്ന് ബിജെപിയിലെത്തിയ രാഘവ് ഛദ്ദയുടെ പേരും പരിഗണിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പഞ്ചാബിന് കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കാം. ശിവസേനയില്‍നിന്ന് എംപിമാരെ എന്‍.ഡി.എയിലെത്തിച്ച ശ്രീകാന്ത് ഷിൻഡെ, ബീഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും മന്ത്രിസഭയിലെത്തും. ബംഗാളിൽ ടിഎംസിവിട്ട 20 വിമത എംപിമാരില്‍ ചിലര്‍ മന്ത്രിസഭയിൽ ഇടംനേടിയേക്കും.