ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഛിന്നഭിന്നമാക്കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന പിളര്‍ത്താന്‍ ബിജെപി. 2020 ന്‍റെ തനിയാവര്‍ത്തനമെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. ഉദ്ധവ് താക്കറെ വിഭാഗത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഷിന്‍ഡെ വിഭാഗം ചടുലമായി കരുക്കള്‍ നീക്കുകയുമാണ്. 'എംപി വേട്ട'യാണ് നടക്കുന്നതെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു. 15 കോടിരൂപ എംപിമാര്‍ക്ക് ഓരോരുത്തര്‍ക്കുമായി ചെലവാക്കിയെന്നും ഇതിന്‍റെ അഡ്വാന്‍സ് തുക എംപിമാര്‍ക്ക് കൈമാറിയെന്നത് നടുക്കുന്നതും അറപ്പുളവാക്കുന്നതുമായ രാഷ്ട്രീയ വേല'യാണെന്നും റാവുത്ത് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ആരെങ്കിലും കൊഴിഞ്ഞു പോകുന്നതിനാല്‍ പാര്‍ട്ടി തകരുമെന്ന ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കൊപ്പം എംഎല്‍എമാരെല്ലാം ഉറച്ച് നില്‍ക്കുമെന്നും ഇതിനായി ഉദ്ധവ് താക്കറെ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. 'വിമതര്‍ക്ക് അവര്‍ കൂടുതല്‍ ആളുകളെ കിട്ടില്ല. പണം കൊടുത്ത് എംപിമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നത് വിലപ്പോവില്ല. താക്കറെയുടെ ആദര്‍ശത്തോട് കൂറുപുലര്‍ത്തുന്നവരാണ് ഉദ്ധവിനൊപ്പമുള്ളത്'- റാവുത്ത് വിശദീകരിച്ചു. ' ഓട്ടോറിക്ഷ വാങ്ങാന്‍ ഗതിയില്ലാത്തവര്‍ക്ക് താക്കറെയുടെ പേരില്‍ ഇപ്പോള്‍ പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്' എന്ന് വിമതര്‍ക്കെതിരെ ഒളിയമ്പെയ്യാനും അദ്ദേഹം മറന്നില്ല.
ബുധനാഴ്ച പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി യോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 11ന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ എംപിമാര്‍ക്കും ഉദ്ധവ് നിര്‍ദേശം നല്‍കി. പങ്കെടുക്കാത്ത എംപിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സഞ്ജയ് ദിന പട്ടീല്‍, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പട്ടീല്‍ അഷ്ടികര്‍, ഓംരാജ് നിംഹല്‍കര്‍, ഭാൗസാഹിബ് വാക്ചുരെ, സഞ്ജയ് ജാദവ് എന്നിവരാണ് ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേരാന്‍ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമത എംപിമാര്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും പിന്നീട് ഷിന്‍ഡെയ്ക്കൊപ്പം ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വിമത വിഭാഗത്തെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ശിവസേന എംപി അരവിന്ദ് സാവന്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകി.