28 കാരിയായ മകന്‍റെ ഭാര്യയെ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ 60 കാരന്‍ അറസ്റ്റില്‍. കുടുംബ വഴക്കിനിടെയാണ് ഗണപത് സഖാറാം പാട്ടീൽ മരുമകളായ പ്രാച്ചി കല്‍പേഷിനെ തള്ളിയിട്ടത്. തലയിടിച്ചുവീണ പ്രാച്ചി തല്‍ക്ഷണം മരിച്ചു.
ഭര്‍തൃവീട്ടിലെ തര്‍ക്കത്തിന്‍റെ പേരില്‍ പ്രാച്ചിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരന്‍ എത്തിയിരുന്നു. ഈ സമയം പ്രാച്ചിയുടെ എട്ടു മാസം പ്രായമുള്ള കുട്ടി ഗണപതിന്‍റെ കയ്യിലായിരുന്നു. കുട്ടിയെ എടുക്കാന്‍ പ്രാച്ചി ശ്രമിച്ചതോടെ തര്‍ക്കമുണ്ടായി.
ഈ തര്‍ക്കത്തിനിടെ ഗണപത് പ്രാച്ചിയെ പിടിച്ചു തള്ളുകയും നിലത്ത് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ പ്രാച്ചി മരിച്ചു. സംഭവത്തിന് മുന്‍പും ഗണപത് മരുമകളെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രാച്ചിയുടെ സഹോദരന്‍റെ പരാതിയില്‍ ബോലിഞ്ചി പൊലീസ് ഗണപതിനെതിരെ കേസെടുത്തു.