stalin-vijay

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്‍യുടെ തമിഴക വെട്രി കഴകം വിജയിച്ചത് കുട്ടികളുടെ പ്രചാരണം വഴിയെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. ഇൻസ്റ്റാഗ്രാം വഴിയും കുട്ടികളെക്കൊണ്ട് കുടുംബാംഗങ്ങൾക്കിടയിൽ പ്രചരണം നടത്തിച്ചുമാണ് ടിവികെ വിജയിച്ചതെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തിരുവാരൂര്‍ എംഎല്‍എ പൂണ്ടി കലൈവാനന്‍റെ കുടുംബ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സ്റ്റാലന്‍റെ പരാമര്‍ശങ്ങള്‍.

പാര്‍ട്ടിയുടെ പേരു പറായാതെയായിരുന്നു വാക്കുകള്‍. 'ഡിഎംകെ ചെയ്തതു പോലെ വോട്ടര്‍മാരെ കണ്ടും സമ്മേളനങ്ങള്‍ നടത്തിയും ബൂത്ത് ഏജന്‍റിനെയും കൗണ്ടിങ് ഏജന്‍റുമാരെ നിയമിച്ചുമായിരുന്നില്ല അവരുടെ രീതി. എന്നിട്ടും അവര്‍ വിജയിച്ചു. കാരണം, അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചു. പ്രധാനമായിട്ടും ഇന്‍സ്റ്റഗ്രാം. കുട്ടികള്‍ അവര്‍ക്കായി പ്രചാരണം നടത്തി. കുട്ടികളെ കൊണ്ട് കുടുംബത്തിലുള്ളവരുടെ വോട്ട് അവര്‍ക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചു' എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. 

തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച ഡിഎംകെയുടെ പ്രവചനങ്ങൾ ഫലിച്ചില്ലെന്ന് സമ്മതിച്ച സ്റ്റാലിൻ ജാഗ്രത പാലിച്ച് ഇത്തരം തന്ത്രങ്ങളെ പരാജയപ്പെടുത്തണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ടിവികെ സര്‍ക്കാറിന്‍റെ പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്നും ദ്രാവിഡന്‍ മോഡല്‍ സര്‍ക്കാര്‍ തുടരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

'‍ഡിഎംകെ സര്‍ക്കാര്‍ തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെ സർക്കാർ അതേ പദ്ധതികൾ തന്നെയാണ് നടപ്പിലാക്കുക. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും അധികാരത്തില്‍ ഇരിക്കുന്നതെന്ന് ഞാൻ പറയുന്നത്. ഈ പദ്ധതികള്‍ തുടരുന്നിടത്തോളം ദ്രാവിഡന്‍ മോഡല്‍ സര്‍ക്കാര്‍ തുടരും' എന്നും സ്റ്റാലിന്‍ പറഞ്ഞു. 

 

ENGLISH SUMMARY:

MK Stalin claims that Tamilaga Vetri Kazhagam won the Tamil Nadu Assembly elections through child-led social media campaigning, particularly on Instagram. He urged DMK workers to be vigilant against such tactics in future elections.