സിനിമ പോലെ സസ്പെന്‍സുകള്‍ നിറച്ച് വിജയ്‍ തമിഴ്നാടിന്‍റെ മുഖ്യമന്ത്രി കസേരയിലേക്ക്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ദിവസങ്ങള്‍ നീണ്ട സസ്പെന്‍സുകള്‍ക്ക് ശേഷമാണ് ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. 118 പേരുടെ പിന്തുണ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് മുന്നില്‍ 121 പേരുടെ പിന്തുണുമായാണ് വിജയ്‍ എത്തുന്നത്.
കോണ്‍ഗ്രസിന്‍റെയും ഇടതു പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പിച്ച ടിവികെയ്ക്കൊപ്പമല്ലെന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകവും മുസ്‍ലിം ലീഗും പ്രഖ്യാപിച്ചത്. ഭൂരിപക്ഷത്തിന് രണ്ടു പേരുടെ കുറവുണ്ടായിരുന്ന ടിവികെയ്ക്ക് ഇതോടെ രണ്ടു പേരുള്ള വിടുതലൈ ചിരുത്തൈഗൾ കച്ചിയുടെ പിന്തുണ നിര്‍ണായകമായി. ഈ സമയത്ത് രണ്ടാം തവണയും വിജയ് ഗവര്‍ണറെ കണ്ടെങ്കിലും 118 എം.എൽ.എമാരുടെ കത്ത് ഹാജരാക്കാനാണ് ഗവർണർ ടി.വി.കെയോട് ആവശ്യപ്പെട്ടത്.
പിന്തുണ ലഭിക്കുമെന്ന് ടിവികെ കരുതിയിരുന്ന വിസികെയില്‍ നിന്നും അനുകൂല തീരുമാനം വരാന്‍ ശനിയാഴ്ച വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു. ഡിഎംകെ സഖ്യം വിടുന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ തോൾ തിരുമാവളവന്‍ തുടര്‍ന്ന അനിശ്ചിതത്വത്തിലാണ് തീരുമാനം നീണ്ടത്. ശനിയാഴ്ച വൈകീട്ടോടെയാണ് തിരുമാവളവന്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ ലീഗും പിന്തുണച്ചതോടെ ടിവികെയ്ക്ക് 121 പേരുടെ പിന്തുണയാണ് ലഭിച്ചത്.
ടിവികെയ്ക്ക് 108 എംഎല്‍എമാരുണ്ട്. വിജയ് രണ്ട് സീറ്റില്‍ ജയിച്ചതിനാല്‍ ഫലത്തില്‍ 107 പേരുടെ വോട്ട് മാത്രം ലഭിക്കും. കോണ്‍ഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്), വിസികെ (2 സീറ്റ്), ലീഗ് (2) എന്നിങ്ങനെയാണ് ടിവികെയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ സീറ്റ് നില.
അതേസമയം, വിജയ്ക്ക് ഗവര്‍ണറെ കാണാന്‍ സമയം നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവനില്‍ നിന്നുള്ള സൂചന. കേരളത്തിന്‍റെയും കൂടി ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രാത്രി 7.10 നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരക്കും.