ബംഗാളില്‍ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച്. ലീഡ് നില മാറിമറയുമ്പോള്‍ 101 സീറ്റുകളില്‍ ലീഡുമായി ബിജെപി. 100 സീറ്റുകളിലാണ് ടിംഎസി മുന്നില്‍. അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ വോട്ടെണ്ണല്‍. മാൾഡ കോളജ് കൗണ്ടിങ് സെന്‍റര്‍ പരിസരത്ത് കേന്ദ്ര സേന പട്രോളിങ് നടത്തുന്നുണ്ട്. 293 മണ്ഡലങ്ങളിലേക്ക് 77 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഓരോ ടേബിളിനും ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ 533 പേരെ നിയോഗിച്ചിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
ബംഗാളിലെ മത്സര ചിത്രം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നുവെങ്കിൽ യഥാർഥ മത്സരം കേന്ദ്രവും ബംഗാൾ സർക്കാറും തമ്മിലായിരുന്നു എന്ന് പറയാം. സംസ്ഥാന ഭരണത്തിലരുന്ന മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും കേന്ദ്ര സേനകളോടും കോടതിയോടും മത്സരിച്ചതിന്റെ തുടർച്ചയാണ് പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇരുപക്ഷവും കട്ടയ്ക്ക് അടിച്ചു നിന്ന തിരഞ്ഞെടുപ്പിൽ ജയം ആരുടെ കൂടെയെന്ന് പ്രവചിക്കുക അസാധ്യം.
കേന്ദ്ര ഇടപെടലുകളിൽ ബംഗാളിനെ ഏറ്റവും ബാധിച്ചത് എസ്ഐആറായിരുന്നു. ഇത് തൃണമൂലിന്റെ വോട്ട് ബാങ്കുകളെ ലക്ഷ്യമിട്ടാണെന്നാണ് ആരോപണം. വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേരാണ് പുറത്തുപോയത്. 60 ലക്ഷത്തിലധികം പേരെ മരിച്ചവരെന്ന കണക്കിലാണ് ഉൾപ്പെടുത്തിയത്. 27 ലക്ഷം പേരുടെ വോട്ടവകാശം ട്രൈബ്യൂണൽ പരിഗണനയിലാണ്. വോട്ടവകാശം നഷ്ടമായവരിൽ ഏകദേശം 65 ശതമാനവും മുസ്ലിം വിഭാഗക്കാരാണ്. മതുവ സമുദായത്തിൽ നിന്നുള്ള ദളിതരും സ്ത്രീകളമാണ് പുറത്തായവരിൽ കൂടുതൽ. മണ്ഡലങ്ങളുടെ സ്വഭാവമനുസരിച്ച് ഇവരെ തന്ത്രപൂർവം നീക്കിയെന്നാണ് തൃണമൂലിന്റെ ആരോപണം.
ജയ് ശ്രീറാം മുദ്രാവാക്യമാണ് ബിജെപി ബംഗാളിലും ഉപയോഗിച്ചത്. ജയ് ബംഗ്ല മുദ്രാവാക്യവുമായാണ് തൃണമൂൽ ഇതിനെ ചെറുത്തത്. ഹിന്ദു വോട്ടുകളിൽ നഗരമേഖലയിൽ ബിജെപിക്ക് ആധിപത്യമുണ്ട്. ഗ്രാമീണമേഖലയിൽ സ്വാധീനം കുറവ്. ഗ്രാമീണ വോട്ടുകളിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ചാൽ മമത സർക്കാർ വീഴും. ന്യൂനപക്ഷ വോട്ടുകൾ തൃണമൂലിനാണ് ആധിപത്യം. ഹുഗ്ലി, നോർത്ത്, സൗത്ത് 24 പർഗാനാസ് തുടങ്ങിയ ജില്ലകളിൽ നൗഷാദ് സിദ്ദിഖി എംഎൽഎയുടെ ഐഎസ്എഫ് ന്യൂനപക്ഷ വോട്ടുകൾ പിടിക്കും. തൃണമൂൽ എംഎൽഎയായിരുന്നു ഹുമയൂൺ കബീറിന്റെ പാർട്ടിയും ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കും. കോൺഗ്രസ് പിടിക്കാൻ സാധ്യതയുള്ള വോട്ടുകളാണ് യഥാർഥത്തിൽ തൃണമൂലിനെ ഭീതിപ്പെടുത്തുന്നത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിലുള്ളവരാണ്. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പുർ തുടങ്ങിയ ജില്ലകളിൽ ഇത് ബാധിക്കും.
മമതയുടെ വോട്ടു ബാങ്കായ വനിതകളെ ദീദിയിൽ നിന്നും തിരിക്കാൻ ബിജെപി പരമാവധി ശ്രമിച്ചിട്ടുണ്ട്. ആർ.ജി.കർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയുടെ അമ്മ, സന്ദേശ്ഖലി അക്രമത്തിന്റെ ഇര തുടങ്ങിയവരെ ബിജെപി സ്ഥാനാർഥികളാക്കി.
കഴിഞ്ഞതവണ ഒരു സീറ്റുപോലും നേടാനാകാഞ്ഞ കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഒന്നു മുതൽ നാലുവരെ സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയിച്ചില്ലെങ്കിലും ബിജെപിയുടെയും തൃണമൂലിന്റെയും ജയപരാജയങ്ങളെ നിശ്ചയിക്കാൻ അവർക്കു പറ്റും. ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കുമെങ്കിലും, ഭരണവിരുദ്ധ വോട്ടുകൾ മുഴുവൻ ബിജെപിക്കു ലഭിക്കുന്നതു തടയാൻ ഇതു സഹായിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് കരുതുന്നത്.