പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏന്തു വിഷയമാണ് സംസാരിക്കുക എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക നീക്കം.
ഇതിനിടെ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം തെറ്റ് ചെയ്തുവെന്നും അതിന്‍റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. പന്ത്രണ്ടുവർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാർ ആദ്യമായി പരാജയപ്പെടുന്ന പ്രധാന ബില്ലാണിത്.
ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543ൽ നിന്ന് 816 ആയി ഉയർത്തി 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഭരണഘടനാ (131-ാം ഭേദഗതി) ബിൽ. ബില്ലിന് 298 അംഗങ്ങൾ പിന്തുണച്ചപ്പോൾ, 230 എംപിമാർ ഇതിനെതിരെ വോട്ട് ചെയ്തു. വോട്ട് ചെയ്ത 528 അംഗങ്ങളിൽ, രണ്ടിൽ മൂന്നു ഭൂരിപക്ഷത്തിനായി 352 വോട്ടുകളാണ് ബില്ലിന് ആവശ്യമായിരുന്നത്, ഇത് ബിൽ പരാജയപ്പെടാൻ കാരണമായി.
ലോക്സഭാ മണ്ഡല പുര്‍നിര്‍ണയത്തിനും,, ലോക്‌സഭയിലെ സീറ്റുകളുടെ വര്‍ധിപ്പിക്കുന്നതിനുമുള്ള ബില്ലുകള്‍ വനിതാസംവരണ ഭേദഗതിബില്‍ പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ വോട്ടിനിട്ടില്ല. ആദ്യത്തെ ബില്ലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവ പിന്നീടാണ് പരിഗണിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.