വോട്ടർ പട്ടിക പരിഷ്കരണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയ പല പ്രസ്താവനകളും കള്ളമെന്ന് ബീഹാറിലെ ജനങ്ങൾ. ബൂത്ത് ലെവല്‍ ഓഫിസര്‍മാരാരും വീട്ടിലേക്ക് വന്നിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ ഒന്നും കൈവശമില്ല. സുപ്രീം കോടതി ആധാർ ഉൾപ്പെടുത്തിയത് ആശ്വാസമാണെന്നും സസാറാം നിവാസികൾ മനോരമ ന്യൂസിന്നോട് പറഞ്ഞു.
ബീഹാറിലെ ദലിത് - ന്യൂനപക്ഷ വിഭാഗങ ളാണ് സസാറാമിൽ ഏറെയും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പറയും പോലെ ബ്ലോക്ക് തല ഓഫീസർമാരാരും വീടുകൾ കയറി ഇറങ്ങിയിട്ടില്ല. മാത്രമല്ല മുൻസിപ്പാലിറ്റിയിലെ ചിലരും വാർഡ് മെമ്പറുടെ സഹായിയും വരെ BLO യുടെ ചുമതല നിർവഹിക്കുന്നു.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമർപ്പിക്കേണ്ട രേഖകളിൽ നിന്ന് സുപ്രീംകോടതി നിർദ്ദേശിക്കും വരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ ആധാർ കാർഡാണ് ഭൂരിഭാഗം പേരുടെയും കൈവശമുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറയും പോലെ ഒരു രേഖയും തങ്ങളുടെ പക്കലില്ലെന്നും ഇവർ പറയുന്നു
കോടതിയെ സമീപിച്ച് 12 രേഖകൾക്കൊപ്പം ആധാറും ഉൾക്കൊള്ളിക്കാനായത് ഇന്ത്യ സഖ്യത്തിന്റെ വിജയമാണ്. വോട്ടവകാശം ലംഘിക്കപ്പെടുന്നതിൽ നിന്നും വലിയ വിഭാഗത്തെ സംരക്ഷിക്കാൻ ഇതു കൊണ്ടായിട്ടുണ്ട്