കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ തിരുവനന്തപുരം വാമനപുരത്ത് പോസ്റ്റര്‍. 'ജനഗണ മംഗള' രവിയെ  വേണ്ടെന്നാണ് പോസ്റ്ററിലെ വാചകം. 'കടല്‍കിളവന്‍മാര്‍ മാറിനില്‍ക്കണ'മെന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് വാമനപുരം എന്ന പേരിലാണ് വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'നേതൃത്വം വാമനപുരത്തിലെ കോണ്‍ഗ്രസിന്‍റെ ആരാച്ചാരാവരു'തെന്നും ഇത്തവണ 'കോണ്‍ഗ്രസിന് ഒരു എംഎല്‍എ വേണമെന്ന് ആഗ്രഹ'മുണ്ടെന്നും പോസ്റ്ററുകളില്‍ വിശദീകരിക്കുന്നു. 

യുവത്വം നയിച്ചാല്‍ വിജയം ഉറപ്പാണെന്നും പണത്തിനും ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കരുതെന്നും 'സേവ് കോണ്‍ഗ്രസുകാര്‍' പറയുന്നു. നെടുമങ്ങാട് മണ്ഡലത്തിലാണ് നേരത്തെ പാലോട് രവി മല്‍സരിച്ചതും ജയിച്ചതും. ഇക്കുറി വാമനപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. പാലോട് രവിക്ക് പുറമെ ഡിസിസി വൈസ് പ്രസിഡന്‍റായ സുധീര്‍ഷാ പാലോടിനെയും വാമനപുരത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇടതുകോട്ടയായിരുന്ന വാമനപുരം ബ്ലോക്കില്‍ 7000 വോട്ടിനാണ് സുധീര്‍ഷാ ഇക്കുറി ജില്ലപഞ്ചായത്തിലേക്ക് ജയിച്ചത്.

വി.ഡി.സതീശന്‍റെ പിന്തുണയോടെയാണ് പാലോട് രവിയെ നിലവില്‍ വാമനപുരത്ത് പരിഗണിക്കുന്നത്. രണ്ട്  വര്‍ഷം മുന്‍പ് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന 'സമരാഗ്നി' പരിപാടിയിലാണ് ദേശീയഗാനത്തെ പാലോട് രവി വികലമായി പാടിയത്. ഉടന്‍ തന്നെ ടി. സിദ്ദിഖ് ഇടപെട്ട് പാലോട് രവിയെ മാറ്റുകയും സിഡി ഇടാമെന്ന് പറയുകയുമായിരുന്നു.

ENGLISH SUMMARY:

posters appeared in Vamanapuram, Thiruvananthapuram, opposing veteran Congress leader Palode Ravi as a potential candidate for the upcoming elections. Titled "Save Congress Vamanapuram," the posters urged the leadership to sideline "old guards" and prioritize younger faces to ensure victory. The slogans mockingly referred to Palode Ravi as "Janaganamangala Ravi," recalling his viral anthem blunder at the 'Samaragni' protest. The protest signals internal friction as supporters of V.D. Satheesan back Palode Ravi, while local activists demand a dynamic change