jagdeep-dhankhar-sc

സുപ്രീം കോടതിക്കും ജഡ്ജിമാര്‍ക്കുമെതിരായ പ്രസ്താവനയില്‍ കോടതിലക്ഷ്യ കേസ് ഫയല്‍ചെയ്യാന്‍ അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനും ബിജെപി എംപി നിഷികാന്ത് ദുബൈയ്ക്കുമെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. രണ്ട് സുപ്രീം കോടതി അഭിഭാഷകരാണ് അറ്റോര്‍ണി ജനറലിന് കത്തുനല്‍കിയത്.  നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെയും നിഷികാന്ത് ദുബെയുടെയും വിവാദ പരാമര്‍ശം. ഇത് കോടതിയെ അവഹേളിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരുന്നതായായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. ബില്ലില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെയാണ് ഉപരാഷ്ട്രപതി വിമര്‍‌ശിച്ചത്. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു.

അതേസമയം, ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ഡിഎംകെ എം.പി പി.വിൽസണും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്ക് ജൂഡീഷ്യറിയോട് ബഹുമാനം ഉണ്ടെങ്കിൽ ദുബെയെ സസ്പെൻഡ് ചെയ്യണം. ഭരണഘടനചട്ടം അംഗീകരിക്കാത്ത ദുബെ സത്യപ്രതിജ്ഞ ലംഘനം നടത്തി. ദുബെക്കെതിരെ ബിജെപി അച്ചടക്കനടപടി സ്വീകരിക്കണമെന്നും വിൽസൺ. പോക്കറ്റ് വീറ്റോ ഉപയോഗിച്ച് തമിഴ്നാട്ടിലെ നിയമനിർമാണ പ്രവർത്തനങ്ങൾ എല്ലാം ഗവർണർ തടസ്സപ്പെടുത്തിയപ്പോൾ ആണ് സർക്കാരിന് കോടതിയെ സമീപിക്കേണ്ടി വന്നത് എന്ന് അദ്ദേഹത്തിന് അറിയില്ലേ എന്നും വിൽസൺ ചോദിച്ചു.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവർണർ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നതിനെതിരെയുള്ള സുപ്രീം കോടതി വിധിയിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചത്. പുനഃപരിശോധനയ്ക്കുശേഷം നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ബില്ലുകളില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ മുന്നുസാധ്യതകളാണുള്ളത്. അംഗീകാരം നല്‍കാം, അംഗീകാരം നല്‍കാതെ തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്നുചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ലെന്നുമായിരുന്നു സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണര്‍ക്ക് വിവേചനാധികാരമില്ല. മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകള്‍ വീറ്റോ ചെയ്യുന്നതിന് ഭരണഘടന അനുവദിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കൃത്യമായ സമയ പരിധിയും നിശ്ചയിക്കുകയായിരുന്നു. ബില്‍ തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് അയക്കണമോയെന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം. ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നു മാസത്തിനുള്ളിൽ തിരിച്ചയയ്ക്കണം. നിയമസഭ വീണ്ടും ഇതേ ബിൽ പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളിൽ അനുമതി നല്‍കണം എന്നിങ്ങനെയാണ് സമയ പരിധി.

ENGLISH SUMMARY:

Two Supreme Court lawyers have sought the Attorney General's permission to initiate contempt proceedings against Vice President Jagdeep Dhankhar and BJP MP Nishikant Dubey over their remarks on the judiciary.