സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുന്ന ഇരകളെയോ കുടുംബത്തെയോ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പെൺകുട്ടിയുടെ പരാതിയിൽ എടുത്ത നടപടികളെക്കുറിച്ച് റിപ്പോർട്ട് നല്‍കാന്‍ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി. Also Read: പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ.ഡി കത്ത്; തിടുക്കം വേണ്ടെന്ന് കെപിസിസി
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും നിസ്സാരമായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ പ്രതികളായവർ സംരക്ഷിക്കപ്പെടരുത്. അക്രമികൾ പുറത്തിറങ്ങി നടന്ന് കുട്ടിയെയോ കുടുംബത്തെയോ കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ വിഷയമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പെൺകുട്ടിയുടെ എഫ്.ഐ.ആറിൽ കൃത്യമായ നടപടികൾ ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു.
ജൂലൈയിൽ നടന്ന സി.ജെ.പി (CJP) പ്രതിഷേധത്തിൽ പങ്കെടുത്ത 14 വയസ്സുകാരിക്ക് നേരെയാണ് ഭീഷണിയും അതിക്രമവും ഉണ്ടായത്. പ്രതിഷേധത്തിനിടെ കുട്ടിയുടെ പിതാവിനെ മർദ്ദിച്ചതായി വീഡിയോയിലൂടെ അവകാശപ്പെട്ടയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ, പെൺകുട്ടിയുടെ വീടിന് കല്ലെറിയുകയും കേടുപാട് വരുത്തുകയും ചെയ്തതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പെൺകുട്ടിക്കെതിരെയാണ് കേസെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തിൽ സ്വതന്ത്ര ഭരദ്വാജ് എന്നയാള്‍ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ തലയോട്ടി തകർത്തുവെന്നും രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടുവെന്നും ഭരദ്വാജ് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടതിനെ തുടർന്നാണ് കനത്ത പ്രതിഷേധം ഉയർന്നത്. ഇയാളെ പിന്നീട് ബുലന്ദ്ഷഹറിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ വീണ്ടും ഭീഷണി ഉയര്‍ന്നത്.